തൃശൂർ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എറണാകുളം സബ് ജയിലിൽ ആയിരുന്ന സുനിയെ ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് ഇവിടെ എത്തിച്ചത്. ചികിൽസ തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
പൾസർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പൾസർ സുനി നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്ത ആളാണെന്നും അതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും ആയിരുന്നു ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കിയത്. ജയിലിൽ കഴിയുന്ന കേസിലെ ഏക പ്രതി താനാണെന്നും കേസിന്റെ വിചാരണ ഇനിയും വൈകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ നൽകിയത്.
ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയതോടെ ഇയാളുടെ മാനസികാരോഗ്യ നില മോശമായെന്നാണ് വിവരം. ഈ വർഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്ന് സംസ്‌ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ വിചാരണ അവസാനിച്ചില്ലെങ്കിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പൾസർ സുനി അറസ്‌റ്റിലായത്. കേസിലെ വിചാരണ പൂർത്തീകരിക്കാൻ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാം പ്രതി മാർട്ടിന് സുപ്രീം കോടതി ജാമ്യം നൽകിയിരുന്നു. ഇതേ കാരണം ഉയർത്തിയാണ് പൾസർ സുനിയും കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചത്.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ