തിരുവനന്തപുരം: കെട്ടിച്ചമച്ച കഥകളുടെ പേരില്‍ ജലീല്‍ രാജിവെക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ ടി ജലീല്‍ വഖഫ് ബോര്‍ഡിന്റെ മന്ത്രി കൂടിയാണ്. റമദാന്‍ കാലത്ത് മതഗ്രന്ഥം വിതരണം ചെയ്യുന്നതും സക്കാത്ത് കൊടുക്കുന്നതും ഒരിടത്തും കുറ്റകരമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ യുഎഇ കോണ്‍സുലേറ്റ് ജലീലില്‍ നിന്ന് സഹായം സ്വീകരിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റ് വഴി ഖുറാന്‍ കൊണ്ടു വന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ.ടി. ജലീലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചത്. നിരവധി പേര്‍ പരാതി നല്‍കുമ്പോള്‍, അവരുടെ സംശയങ്ങള്‍ ചോദിക്കാന്‍ വിളിപ്പിക്കുന്നത് സ്വാഭാവികമാണ്.
യുഎഇ കോണ്‍സുലേറ്റ് ജനറല്‍ നേരിട്ടറിയിച്ചത് പ്രകാരമാണ് സഖാത്ത് വിതരണവും മതഗ്രന്ഥ വിതരണവും നടത്തിയത്. അത് എവിടെയും കുറ്റകരമായ കാര്യമല്ല. ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെടേണ്ട, വഖഫ് ബോര്‍ഡ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ജലീല്‍. ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം ചെയ്തത് എന്നും ഇതെല്ലാം അദ്ദേഹം തുറന്നു പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊല്ലം ജില്ലയിലെ പാരിപ്പള്ളി ഹൈവേയില്‍ മന്ത്രിയുടെ വാഹനം തടഞ്ഞത് അപകടകരമാണ്. ഇത്തരം സമരങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്‌തിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. സമരം പലതരത്തില്‍ നടത്താം. എന്നാല്‍ ദേശീയ പാതക്ക് കുറുകെ വാഹനം കയറ്റിയിട്ട് അപകടം ക്ഷണിച്ചുവരുത്തുന്നത് സമരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ചില വ്യക്തികളും സംഘടനകളും നടത്തുന്ന ശ്രമങ്ങളായാണ് ഇതിനെയെല്ലാം കാണേണ്ടത്; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News: ലൈഫ് മിഷൻ വിവാദം; യു.വി ജോസിനോട് ഹാജരാകാൻ ഇഡി