ന്യൂ ഡെൽഹി: ഓക്‌സ്‌ഫോർഡ് കോവിഡ് പ്രതിരോധ വാക്‌സിൻ കുറഞ്ഞ വിലക്ക് കിട്ടാനുള്ള സാധ്യത അടുത്ത വർഷം ജൂലൈ വരെ മാത്രം. അതിന് ശേഷമുള്ള വില വാക്‌സിൻ ഉൽപാദക കമ്പനിയായ അസ്‌ട്രാസെനക്ക നിശ്‌ചയിക്കും. വാക്‌സിൻ ലാഭമെടുക്കാതെ ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ, അടുത്ത ജൂലൈ വരെ മാത്രമേ കോവിഡിനെ മഹാമാരിയായി കണക്കാക്കാൻ സാധിക്കൂ എന്ന് പറഞ്ഞാണ് കമ്പനി വാക്ക് മാറിയത്. വാക്‌സിൻ ജനങ്ങൾക്ക് എന്ന് ലഭ്യമാകുമെന്ന കാര്യത്തിൽ ഇതുവരെ ഉറപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ നിലപാട് മാറ്റം.
Also Read: യുഎന്നിൽ പാകിസ്‌ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ
വിവിധ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വാക്‌സിൻ ഗവേഷണത്തിനായി അസ്‌ട്രാസെനക്ക അടക്കം നിരവധി കമ്പനികൾക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് അസ്‌ട്രാസെനക്ക, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ കമ്പനികൾ വാക്‌സിൻ നിർമാണത്തിന് ചെലവാകുന്ന തുക മാത്രമേ വിലനിർണയത്തിൽ പരിഗണിക്കൂ എന്ന് വാഗ്‌ദാനം ചെയ്‌തത്.