തിരുവനന്തപുരം: പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ മര്‍ദ്ദിച്ചിട്ടില്ലെന്ന് തിരുവല്ലത്ത് മരിച്ച സുരേഷിനൊപ്പം അറസ്‌റ്റിലായവരുടെ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലാണ് നാല് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതികളെ ഹാജരാക്കിയപ്പോഴും ആശുപത്രിയിലേക്ക് മാറ്റിയപ്പോഴുമാണ് മൊഴിയെടുത്തത്. എന്നാല്‍ പോലീസ് തങ്ങളെ മർദ്ദിച്ചുവെന്ന് ക്രൈംബ്രാഞ്ചിനോട് പ്രതികൾ പറഞ്ഞതായി മരിച്ച സുരേഷിന്റെ സഹോദരന്‍ പറഞ്ഞു.
തിരുവല്ലത്ത് പോലീസ് കസ്‌റ്റഡിയില്‍ ഇരിക്കെ മരിച്ച സുരേഷിന് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നെന്ന് സഹോദരന്‍ സുഭാഷ് ആരോപിച്ചു. ശരീരത്തില്‍ ഉടനീളം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. സുരേഷിനെ പോലീസ് മര്‍ദ്ദിച്ച് കൊന്നതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടമെന്നും സുഭാഷ് പറഞ്ഞിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് പ്രതി മരിച്ചതെങ്കിലും സുരേഷിന്റെ ശരീരത്തിലെ ചതവുകൾ ഇതിന് ആക്കം കുട്ടാന്‍ കാരണമായിരിക്കാമെന്നാണ് പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്‌ടർമാർ പറഞ്ഞത്. സുരേഷിന്റെ ശരീരത്തിലുണ്ടായ ചതവുകളിൽ അന്വേഷണം വേണമെന്നും ഡോക്‌ടർമാർ പോലീസിനോട് അറിയിച്ചു.
തിരുവല്ലം ജഡ്‌ജിക്കുന്ന് സ്‌ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്‌ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ പോലീസ് അറസ്‌റ്റ് ചെയ്‌ത സുരേഷ് ആണ് കസ്‌റ്റഡിയിൽ മരിച്ചത്.
തിരുവല്ലം പോലീസ് സ്‌റ്റേഷനിലെത്തിച്ച സുരേഷിന് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെന്നാണ് പോലീസ് പറഞ്ഞിരുന്നത്. സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ സുരേഷിന്റേത് കസ്‌റ്റഡി മരണമാണെന്ന ആരോപണം തുടരുകയായിരുന്നു. ഈ ആരോപണത്തിന്റെ പശ്‌ചാത്തലത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
Most Read: ഷാങ്ഹായിൽ സ്‌കൂളുകൾ അടച്ചു; ചൈനയിൽ വീണ്ടും കോവിഡ് വെല്ലുവിളി