ചെന്നൈ: ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എം.പിയും ഡിഎംകെ നേതാവുമായ കനിമൊഴി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡിഎംകെയെന്നും അവര്‍ പറഞ്ഞു.
ഡിഎംകെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളി പോലുമല്ലെന്നും കനിമൊഴി പറഞ്ഞു. തമിഴ്‌നാട് ഭരിക്കുന്നത് എഐഎഡിഎംകെ സര്‍ക്കാരാണെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് ഡെൽഹിയില്‍ നിന്നാണെന്നും കനിമൊഴി പറഞ്ഞു. എഐഎഡിഎംകെയുടെ അവസ്‌ഥ വളരെ പരിതാപകരമാണെന്നും പാര്‍ട്ടി ഏതുനിമിഷവും പിളര്‍ന്നു പോയേക്കാമെന്ന പേടി അവർക്കുണ്ടെന്നും കനിമൊഴി പറഞ്ഞു.
അതേസമയം തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം അധികാരത്തിലെത്തും എന്നാണ് മാതൃഭൂമി-സി വോട്ടര്‍ സര്‍വേ പ്രവചിച്ചത്. 234 സീറ്റുകളില്‍ 177 സീറ്റ് എംകെ സ്‌റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ സഖ്യം സ്വന്തമാക്കുമെന്നാണ് സര്‍വേ പറയുന്നത്.
എഐഎഡിഎംകെക്ക് 49 സീറ്റ് മാത്രമേ ലഭിക്കൂ എന്നും സര്‍വേ പറയുന്നു. കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് 3 സീറ്റും ടിടിവി ദിനകരന്റെ എഎംഎംകെക്ക് 5 സീറ്റും മറ്റുള്ള പാര്‍ട്ടികള്‍ക്ക് 2 സീറ്റുമാണ് പ്രവചിക്കുന്നത്. 234 നിയമസഭ സീറ്റുകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടി ഭരിക്കാൻ വേണ്ടത്.
Read Also: ‘നിങ്ങൾ പറഞ്ഞ പദ്ധതികൾ ഏതാണ് സര്‍’; അമിത് ഷായെ പരിഹസിച്ച് മഹുവ