മുംബൈ: ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ച സംഭവത്തിൽ പ്രതികള്‍ക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി. പ്രതികൾ പ്രമുഖ വ്യവസായിയുടെയോ സിനിമാ താരത്തിന്റെയോ മകന്‍ ആണോയെന്ന് ഏജന്‍സി നോക്കില്ലെന്നും പ്രതികള്‍ ആരുടെ മകനാണെന്ന് നോക്കേണ്ടത് ഏജന്‍സിയുടെ പണിയല്ലെന്നും എന്‍സിബി മേധാവി പറഞ്ഞു.
“ആരാണ് വ്യവസായിയുടെ മകന്‍, ആരാണ് സിനിമാ താരത്തിന്റെ മകന്‍, ഇത് നോക്കുന്നത് ഞങ്ങളുടെ ജോലിയല്ല. ഒരേ പോലെയായിരിക്കും നടപടിയെടുക്കുക. ഇത് ഭാവിയിലും തുടരും. ഈ നെറ്റ്‌വർക്കില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍, അവര്‍ ഏത് മേഖലയിൽ ഉള്ളവരായാലും, ഞങ്ങള്‍ നടപടിയെടുക്കും”- എന്‍സിബി വ്യക്‌തമാക്കി.
ലഹരി പാർട്ടിക്കിടെ കസ്‌റ്റഡിയിൽ എടുത്ത ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്. ആര്യന്‍ ഖാന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് അദ്ദേഹം പതിവായി മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്യുകയും കഴിക്കുകയും ചെയ്‌തിരുന്നുവെന്ന് വ്യക്‌തമാക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്തിയെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട് ചെയ്യുന്നു.
ആര്യന്‍ ഖാനെതിരായ കേസ് ശക്‌തമാണെന്നും ചോദ്യം ചെയ്യലിന് ശേഷം കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുമെന്നുമാണ് റിപ്പോർട്. കൂടാതെ പാർട്ടിയിൽ പങ്കെടുക്കാനായി എത്തിയ 3 പെൺകുട്ടികളും നിലവിൽ നാർക്കോട്ടിക്‌സ് ബ്യുറോയുടെ കസ്‌റ്റഡിയിൽ ഉണ്ടെന്നും, ഇവരെയും ചോദ്യം ചെയ്യുകയാണെന്നും എൻസിബി അറിയിച്ചു.
മുംബൈ തീരത്ത് രണ്ടാഴ്‌ച മുൻപ് ഉൽഘാടനം കഴിഞ്ഞ കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ടി നടത്തിയത്. കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ ഇവരില്‍ നിന്ന് പിടികൂടി. എൻസിബി സോണൽ ഡയറക്‌ടർ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ശനിയാഴ്‌ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു. മുംബൈ തീരത്ത് നിന്നും കപ്പൽ നടുക്കടലിൽ എത്തിയപ്പോഴാണ് ലഹരിപ്പാർടി ആരംഭിച്ചത്. തുടർന്ന് ഉദ്യോഗസ്‌ഥർ നടപടി സ്വീകരിക്കുകയായിരുന്നു.
Read also: ഭവാനിപുരിൽ ‘മമത’രംഗം; പണക്കൊഴുപ്പും ഗ്‌ളാമറും ഏശിയില്ല; തകർന്നടിഞ്ഞ് ബിജെപി