തിരുവനന്തപുരം: ജാൻസിയിൽ കന്യാസ്‍ത്രീകൾ ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ടെന്നത് വെറും ആരോപണം മാത്രമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍. എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.
പരാതിയുടെ അടിസ്‌ഥാനത്തിൽ കന്യാസ്‍ത്രീകളുടെ രേഖകൾ പരിശോധിച്ചിരുന്നു. എന്നാല്‍, യാത്രക്കാർ ആരാണെന്ന് വ്യക്‌തമായപ്പോള്‍ അവരെ യാത്ര തുടരാന്‍ അനുവദിച്ചു എന്നാണ് പിയുഷ് ഗോയല്‍ പറയുന്നത്. അതേസമയം ജാൻസിയിൽ ട്രെയിനില്‍ കന്യാസ്‍ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരെന്നായിരുന്നു റെയില്‍വേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍.
ഋഷികേശിലെ സ്‌റ്റഡി ക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയില്‍വേ സൂപ്രണ്ട് വ്യക്‌തമാക്കിയത്. ട്രെയിൻ യാത്രക്കിടെ ജാൻസിയിൽ വെച്ചാണ് മതമാറ്റ ശ്രമം ആരോപിച്ച് തിരുഹൃദയ സഭയിലെ നാല് കന്യാസ്‍ത്രീകൾക്ക് നേരെ ഈ മാസം 19ന് അതിക്രമം നടന്നത്.
സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ടു പേരെ വീട്ടിലെത്തിക്കാനുള്ള യാത്രക്കിടെയാണ് കയ്യേറ്റശ്രമം നടന്നത്. വിദ്യാര്‍ഥികളായതിനാല്‍ ഒപ്പമുള്ള രണ്ടുപേര്‍ സഭാ വസ്‍ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാൻ കൊണ്ടുപോകുകയാണ് എന്നാരോപിച്ചായിരുന്നു ആക്രമണം.
Read Also: ഷംസീറിനെ തോൽപ്പിക്കാൻ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ല; മുല്ലപ്പള്ളി