ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സി ഇന്ന് ഹൈദാരാബാദ് എഫ്‌സിയെ നേരിടും. വൈകിട്ട് 7.30നാണ് മൽസരം. ലീഗിൽ താരതമ്യേന പുതുനിരയുമായാണ് ഇരു ടീമുകളും അംഗത്തിന് ഇറങ്ങുന്നത്. ടീമിലും, പരിശീലക സംഘത്തിലും ഒട്ടേറെ മാറ്റങ്ങളുമായാണ് രണ്ട് ടീമുകളും ഗോവയില്‍ ബൂട്ടുകെട്ടുന്നത്.
കഴിഞ്ഞ സീസണിൽ ഹൈദരാബാദ് താരമായിരുന്ന മാര്‍സലീഞ്ഞോ ഇക്കുറി ഒഡിഷക്ക് വേണ്ടിയാണ് കളിക്കുന്നത്. ബ്രസീലിയന്‍ വിംഗര്‍ ഡീഗോ മൗറീസിയോ കൂടി ചേരുമ്പോള്‍ ഒഡിഷയുടെ മുന്നേറ്റം ഭദ്രമാണ്. പ്രതിരോധത്തിന്റെ ചുമതല ന്യൂകാസില്‍ യുണൈറ്റഡിന്റെ മുന്‍താരം സ്‌റ്റീവന്‍ ടൈലര്‍ക്കാണ്.
സ്‌പാനിഷ് കരുത്തിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. കോച്ച് മാനുവല്‍ മാര്‍ക്വേസ് റോക്കയും ഡിഫന്‍ഡര്‍ ഒഡെയ് ഒനൈന്‍ഡിയും മിഡ്‌ഫീൽഡർ ലൂയിസ് സാസ്‌ത്രേയും സ്‌ട്രൈക്കര്‍മാരായ അഡ്രിയന്‍ സന്റാനയും ഫ്രാന്‍സിസ്‌കോ സാന്‍ഡാസയും സ്‌പെയിൻകാരാണ്.
സ്‌പാനിഷ് ശൈലിയിൽ തന്നെയാവും പരിശീലകൻ റോക്ക ടീമിനെ ഇറക്കുക. രോഹിത് ധനു, ലിസ്‌റ്റണ്‍ കൊളാസോ, ആകാശ് മിശ്ര, നിഖില്‍ പൂജാരി എന്നീ യുവതാരങ്ങൾക്കൊപ്പം പരിചയ സമ്പന്നരായ ഹാലിചരണ്‍ നര്‍സാരി, ഗോള്‍കീപ്പര്‍ സുബ്രത പോള്‍, സൗവിക് ചക്രവര്‍ത്തി എന്നിവരും ഹൈദരാബാദ് നിരയിലുണ്ട്.
Read Also: ലണ്ടന്‍ മാസ്‌റ്റേഴ്‌സ് കിരീടത്തില്‍ മുത്തമിട്ട് ഡാനില്‍ മെദ്വെദേവ്