ടോക്യോ: പുരുഷൻമാരുടെ 100 മീറ്റർ ഓട്ടത്തിന്റെ സെമി ഫൈനലിൽ നിന്നും ജമൈക്കയുടെ ഇതിഹാസ താരം യൊഹാൻ ബ്‌ളേക്ക് പുറത്ത്. ഈ ഇനത്തിൽ സ്വർണം നേടുമെന്ന് കായികലോകം കരുതിയിരുന്ന ബ്‌ളേക്ക് സെമിയിൽ ആറാമതായി മാത്രമാണ് ഫിനിഷ് ചെയ്‌തത്.
ആദ്യ സെമി ഫൈനലിലാണ് ബ്‌ളേക്ക് മൽസരിച്ചത്. ഇതിൽ അമേരിക്കയുടെ ഫ്രേഡ് കേർളി 9.96 സെക്കൻഡിൽ ഒന്നാം സ്‌ഥാനത്തെത്തിയപ്പോൾ 100 മീറ്റർ പൂർത്തീകരിക്കാൻ ബ്‌ളേക്കിന് 10.14 സെക്കൻഡ് എടുക്കേണ്ടി വന്നു. 9.98 സെക്കൻഡിൽ കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെയാണ് രണ്ടാമതെത്തിയത്. ഫ്രേഡ് കേർളിക്കൊപ്പം ആന്ദ്രെ ഡെ ഗ്രാസ്സെയും ഫൈനലിലേക്ക് യോഗ്യത നേടി.
ബ്രിട്ടന്റെ ഷാർണെൽ ഹ്യൂസ്, നൈജീരിയയുടെ എനോത്ത് അഡെഗോക്കെ, ചൈനയുടെ ഷൂ ബിങ് ടിയാൻ, അമേരിക്കയുടെ റോണി എന്നിവരാണ് ഫൈനലിൽ ഇടം നേടിയ മറ്റ് താരങ്ങൾ.
ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമാണ് ബ്‌ളേക്ക്. ഉസൈൻ ബോൾട്ടിനുശേഷം 100 മീറ്ററിലും 200 മീറ്ററിലും ബ്‌ളേക്കിന്റെ വേഗതയെ മറികടക്കാൻ ഒരു കായിക താരത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ സെമിയിൽ മികച്ച തുടക്കം ലഭിച്ചിട്ടും അവസാനത്തേക്ക് താരത്തിന്റെ വേഗത കുറയുകയായിരുന്നു.
രണ്ട് തവണ വീതം ഒളിമ്പിക്‌സിൽ സ്വർണവും വെള്ളിയും നേടിയ ബ്‌ളേക്ക് രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണവും അഞ്ചുതവണ ഒളിമ്പിക്‌സ് ഗെയിംസിൽ ഫൈനലിസ്‌റ്റും ആയിട്ടുണ്ട്. ലോക റെക്കോർഡ് നേടിയ ജമൈക്കയുടെ റിലേ ടീമിലും അംഗമായിരുന്നു.
അതേസമയം ഇത്തവണ പുരുഷൻമാരുടെ 100 മീറ്റർ ഫൈനലിൽ, ഒരു കാലത്ത് വേഗതയുടെ പര്യായയമായിരുന്ന ജമൈക്കയിൽ നിന്നും ഒരു താരം പോലും ഇടം നേടിയില്ല.
Most Read: റാമിന്റെ സീതയായി മൃണാല്‍ താക്കൂര്‍; ദുൽഖർ ചിത്രത്തിന്റെ പുതിയ പോസ്‌റ്ററെത്തി