മസ്‌ക്കറ്റ് : സന്ദർശക വിസക്കാർക്ക് വിലക്ക് പ്രാബല്യത്തിൽ കൊണ്ട് വന്ന് ഒമാൻ. സ്വദേശി പൗരൻമാർ, റസിഡൻസ് കാർഡ് ഉള്ള പ്രവാസികൾ, ഈമാസം 5ന് മുൻപ് അനുവദിച്ച പുതിയ തൊഴിൽ, കുടുംബ വീസകളുള്ളവർ എന്നിവർക്കു മാത്രമാണ് ഇനി പ്രവേശനം അനുവദിക്കുക. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയുമായി രാജ്യം മുന്നോട്ട് പോകുന്നത്.
രാജ്യത്തേക്ക് നേരത്തെ അനുവദിച്ച സന്ദർശക, ടൂറിസ്‌റ്റ്, എക്‌സ്‌പ്രസ് വിസകളിലും ഇനി വരാൻ കഴിയില്ല. തൽക്കാലത്തേക്ക് പുതിയ വിസകൾ അനുവദിക്കുന്നതും നിർത്തി വച്ചതായി അധികൃതർ വ്യക്‌തമാക്കി. മറ്റ് അറബ് രാജ്യങ്ങളിലും നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയിൽ അബുദാബിയിൽ ഒഴികെ മറ്റുള്ള സ്‌ഥലങ്ങളിൽ പ്രവേശനത്തിന് തടസമില്ല. അബുദാബിയിലെ റസിഡന്റ് വീസക്കാരിൽ ചിലർക്ക് ഐസിഎ അനുമതി കിട്ടിയിട്ടും യാത്ര മുടങ്ങിയിട്ടുണ്ട്.
കൂടാതെ സൗദിയിൽ മെയ് 17ന് ശേഷം മാത്രമേ നേരിട്ടുള്ള വിമാന സർവീസുകളെ പറ്റി ആലോചിക്കുകയുള്ളൂ എന്നാണ് അധികൃതർ വ്യക്‌തമാക്കിയിട്ടുള്ളത്. നിലവിൽ ഒമാൻ, ബഹ്റൈൻ, നേപ്പാൾ എന്നിവിടങ്ങളിൽ 14 ദിവസത്തെ ക്വാറന്റെയിൻ പൂർത്തിയാക്കിയ ശേഷമാണ് സൗദിയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഒമാനിൽ സന്ദർശക വിസക്കാരുടെ പ്രവേശനം വിലക്കിയതോടെ ഒമാൻ വഴി സൗദിയിൽ പ്രവേശിക്കുന്നതിനും നിലവിൽ തടസം നേരിടുകയാണ്.
Read also : 50 കിലോയിലധികം സ്വർണവുമായി 2 രാജസ്‌ഥാൻ സ്വദേശികൾ കോഴിക്കോട് പിടിയിൽ