കാസർഗോഡ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്ക ഉയർത്തുന്നതിനിടെ ജില്ലയിൽ മുന്നൊരുക്കങ്ങൾ ശക്‌തമാകുന്നു. രണ്ടാം ഡോസ് വാക്‌സിനേഷൻ എല്ലാവർക്കും നൽകുന്നതിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിൽ കളക്‌ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് നിർദ്ദേശിച്ചു. ഒമൈക്രോൺ കർണാടകയിലും റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കാസർഗോഡും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കോവിഡ് പ്രതിരോധ നോഡൽ ഓഫിസർ ഡോ.മുരളീധര നല്ലൂരായ പറഞ്ഞു.
ജില്ലയിലെ ഗ്രാമീണമേഖലയിൽ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന സഹായം നൽകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോക്‌ടർ ശ്രീന യോഗത്തിൽ അറിയിച്ചു. ഒന്നാം ഡോസ് വാക്‌സിൻ 98 ശതമാനത്തിലധികം കൈവരിച്ച ജില്ല രണ്ടാം ഡോസ് വാക്‌സിനേഷനിൽ പിന്നിലാണെന്നും ഇതിനാൽ തദ്ദേശസ്‌ഥാപനങ്ങളുടെ പിന്തുണ വളരെ അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്‌ധർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തദ്ദേശസ്വയംഭരണ സ്‌ഥാപന അധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർത്തത്.
പ്രതിരോധത്തിന് എല്ലാ പിന്തുണയും ജനപ്രതിനിധികൾ ഉറപ്പുനൽകി. രണ്ടാം ഡോസ് വാക്‌സിനേഷന് ആവശ്യമായ നടപടികൾ ശക്‌തിപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ടുമാർ അറിയിച്ചു.
Also Read: സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം; പ്രതികളെ ചോദ്യം ചെയ്യുന്നു