ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആറ് എയർപോർട്ടുകളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് പരിശോധന നിർബന്ധമാക്കിയത്. ടെസ്‌റ്റ് നടത്തുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയർ സുവിധ പോർട്ടലിൽ സജ്‌ജമാക്കും. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
നിലവിൽ ഡെൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. യാത്രക്കാർക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്ന് കണ്ടാൽ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും ഇത് നടപ്പാക്കും. സാധാരണഗതിയിൽ ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500 രൂപയാണ്. എട്ട് മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. പെട്ടെന്ന് ഫലം ലഭിക്കുന്ന പരിശോധനയ്‌ക്ക് 3500 രൂപയാണ് ചെലവ്. 30 മിനിറ്റ് മുതൽ ഒന്നര മണിക്കൂറിനുള്ളിൽ റാപ്പിഡ് ടെസ്‌റ്റ് പരിശോധനാ ഫലങ്ങൾ ലഭ്യമാകും.
വിമാനത്താവളങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ:-
- സന്ദർശിക്കുന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
- ഏറ്റവും മുകളിലായി കാണുന്ന ‘book covid test’ ക്ളിക്ക് ചെയ്യുക
- അന്താരാഷ്‌ട്ര യാത്രക്കാരൻ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
- പേര്, ഇ മെയിൽ, ആധാർ, പാസ്‌പോർട്ട് നമ്പർ, മേൽവിലാസം, എത്തിച്ചേരുന്ന സമയം, തീയതി എന്നിവ രേഖപ്പെടുത്തുക
- ആർടിപിസിആർ, റാപ്പിഡ് ആർടിപിസിആർ എന്നിവയിൽ നിന്ന് പരിശോധനാ രീതി തിരഞ്ഞെടുക്കുക
Also Read: അമ്മയുടെ ഗർഭപാത്രവും ശവക്കല്ലറയും മാത്രമാണ് സുരക്ഷിതം; ആത്‍മഹത്യാ കുറിപ്പിൽ പെൺകുട്ടി