തിരുവനന്തപുരം: ഓണാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഘോഷങ്ങൾ വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം. പുറത്തുനിന്നും കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ പൂക്കളമൊരുക്കാൻ അതതു പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം. രോഗവ്യാപന സാധ്യത കൂടുന്ന ഒരു കാര്യവും അനുവദിക്കരുതെന്ന് പോലീസിനു മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. ജില്ലാ കളക്ടർമാർ, ഡി.എം.ഒമാർ എന്നിവരുമായുള്ള വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ജില്ലാ ഭരണാധികാരികളുമായി വീഡിയോ കോൺഫറൻസ് നടത്തിയത്. സ്ഥിതി വഷളാക്കുവാൻ ആരെയും അനുവദിക്കരുതെന്നും അത്തരക്കാരുടെ മുന്നിൽ നിസഹായരായിരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് പിടിച്ചുനിർത്താൻ കഴിയുന്നുണ്ടെങ്കിലും രോഗവ്യാപനം ഉയർന്നുതന്നെയാണ് ഉള്ളത്. ഇത്തരത്തിൽ രോഗവ്യാപനം വലിയതോതിൽ വർദ്ധിച്ചാൽ മരണനിരക്കും കൂടും. ഇതൊഴിവാക്കാൻ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലർത്തണം.
സംസ്ഥാന അതിർത്തിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കി ജാഗ്രത പാലിക്കണം. കോൺടാക്ട് ട്രെയിസിംഗ്, ക്വാറന്റീൻ എന്നീ കാര്യങ്ങളിൽ ഊർജിതമായി ഇടപെടാൻ പോലീസിനു മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിനിടയിലും കടകളിൽ വരുന്നവർ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിൽ ഒരു തരത്തിലുമുള്ള ആഘോഷവും അനുവദിക്കരുത്. വാർഡുതല സമിതിയെ സജീവമാക്കാൻ ജനമൈത്രി പോലീസിന്റെ ഇടപടലുണ്ടാകണമെന്നും കൂടുതൽ വൊളന്റിയർമാരെ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ രോഗവ്യാപന സാധ്യത കൂടുന്ന കാര്യങ്ങൾ നടക്കാതിരിക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.