തിരുവനന്തപുരം: ഓണം അവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്‌ഥാനത്തെ കോവിഡ് പരിശോധനയും വാക്‌സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്‌സിൻ നൽകാനായത്. കോവിഡ് ലക്ഷണമുള്ളവർ സ്വയം നിയന്ത്രണം പാലിച്ചും, പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദ്ഗധരുടെ നിർദ്ദേശം.
ഈ മാസം മൂന്നിന് സംസ്‌ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആർ 11.87 ശതമാനം. പിന്നീട് ഓരോദിവസവും പരിശോധനയുടെ എണ്ണം കുറഞ്ഞു. ഇന്നലെ നടന്നത് വെറും 96,481 പരിശോധനകൾ മാത്രമാണ്. ടിപിആർ 17.73 ആയി ഉയർന്നു.
ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും കോവിഡ് കണക്കുകൾ ഉയരുമെന്നാണ് കരുതുന്നത്. ഇതിനാൽ പരിശോധനകൾ കൂട്ടി വ്യാപനചിത്രം കൃത്യമായി മനസിലാക്കണം എന്നാണ് പ്രധാന നിർദ്ദേശം. സ്വയം നിയന്ത്രണം പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വാക്‌സിനേഷൻ സംസ്‌ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഈ മാസം 13ന് അഞ്ചര ലക്ഷത്തിന് മീതെ പേർക്ക് വാക്‌സിൻ നൽകിയ ഇടത്ത് പിന്നീടൊരിക്കലും ആ നിലയിലേക്ക് വാക്‌സിനേഷൻ ഉയർത്താനായില്ല. പുതുതായി വാക്‌സിനെടുക്കേണ്ട ഒന്നാം ഡോസുകാരുടെ വാക്‌സിനേഷനിലാണ് കുത്തനെ ഇടിവുണ്ടായത്. 30,000ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്‌സിൻ.
Read Also: പച്ചക്കറിക്ക് വിലകൂട്ടിയ ഹോർട്ടികോര്‍പ്പ് നടപടി; അന്വേഷിക്കുമെന്ന് കൃഷിമന്ത്രി