കോഴിക്കോട്: ജില്ലയിലെ ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി കരണ്ടോട് തൊടുവയിൽ സബീലി(33)നെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
നിലവിൽ നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഇയാളെ തെളിവെടുപ്പിനും, ചോദ്യം ചെയ്യലിനുമായി പോലീസ് കസ്‌റ്റഡിയിൽ വാങ്ങുമെന്നും അധികൃതർ വ്യക്‌തമാക്കി. കേസിലെ മുഖ്യപ്രതികളിൽ 5 പേരും നിലവിൽ അറസ്‌റ്റിലായിട്ടുണ്ട്.
ഉയർന്ന ലാഭവിഹിതം വാഗ്‌ദാനം ചെയ്‌ത് സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ച് പ്രവർത്തനം തുടങ്ങിയ ജ്വല്ലറി കഴിഞ്ഞ മാസം 26ആം തീയതിയാണ് അടച്ചുപൂട്ടി പ്രതികൾ മുങ്ങിയത്. പതിനാലര കിലോയോളം സ്വർണവും 9 കോടി രൂപയും വിവിധ നിക്ഷേപകരിൽ നിന്നായി തട്ടിയെടുത്തു എന്നാണ് ജ്വല്ലറിക്കെതിരായ കേസ്. ഇതുവരെ 250ഓളം പരാതികളാണ് ഈ കേസിൽ പോലീസിന് ലഭിച്ചിട്ടുള്ളത്.
Read also: മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്