കൊച്ചി: കാക്കനാട് ലഹരി കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതിയെ അറസ്‌റ്റ് ചെയ്‌തു. എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘമാണ് തിരുവല്ല സ്വദേശിയായ തയ്ബയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കേസില്‍ തയ്ബയെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ വിട്ടയച്ചിരുന്നു.
കേസില്‍ യുവതിയുടെ പങ്ക് സ്‌ഥിരീകരിച്ച ശേഷമാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. കേസിലെ ആറാം പ്രതിയാണ് തയ്ബ. പോണ്ടിച്ചേരിയില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ചത് തയ്ബ ഉള്‍പ്പെടെ നാല് പേരാണ്. ലഹരിക്കടത്ത് കേസില്‍ തയ്ബ സെക്യൂരിറ്റി ഗാര്‍ഡായി പോയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
രാവിലെ മുതല്‍ യുവതിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌ത് വരികയായിരുന്നു. കൊച്ചിയിലെ എക്‌സൈസ് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. കൂടുതല്‍ തെളിവുകള്‍ക്കായി എക്‌സൈസ് സംഘം അന്വേഷണം ഗോവ, പോണ്ടിച്ചേരി, ബംഗളൂരു എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്തും പ്രതികള്‍ ഡിജെ ലഹരി പാര്‍ട്ടികള്‍ നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കാക്കനാട്ടെ സ്വകാര്യ ടൂറിസ്‌റ്റ് ഹോമില്‍ നിന്നാണ് എക്‌സൈസ്, കസ്‌റ്റംസ് സംയുക്‌ത ഓപ്പറേഷനില്‍ അഞ്ചംഗ സംഘം പിടിയിലായത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്‌ഥരെ ഇന്നലെ സസ്‌പെൻഡ് ചെയ്‌തിരുന്നു. രണ്ടു യുവതികള്‍ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്ന് എക്‌സൈസിനെതിരെ ആരോപണം ഉയർന്നിരുന്നു.
National News: സ്‌കൂളിലേക്ക് വരാൻ വിദ്യാർഥികളെ നിർബന്ധിക്കില്ല; ഡെൽഹി ഉപമുഖ്യമന്ത്രി