ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയാനുള്ള ഏകവഴി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളെ മരണത്തിലേക്ക് നയിക്കുയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ രാജ്യത്തെ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ സമര്‍ഥമായി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന് വീഴ്‌ച സംഭവിച്ചുവെന്നും ആരോപിച്ചു.
നേരത്തെയും കോവിഡിനെ ചെറുക്കുന്നതിൽ വീഴ്‌ച വരുത്തിയ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ രൂക്ഷമായി വിമർശിച്ചിരുന്നു. മാത്രവുമല്ല കര്‍ണാടകയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കഴിഞ്ഞ ദിവസം 24 രോഗികള്‍ മരിച്ച സംഭവത്തിലും മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു. മരിച്ചതാണോ അതോ കൊന്നതാണോ എന്നായിരുന്നു ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി ചോദിച്ചത്.
കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തെയും രാഹുല്‍ വിമർശിച്ചു. മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് നയമില്ലെന്നും യഥാര്‍ഥ വിവരം ജനങ്ങളുമായി പങ്കുവെക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത് 3,57,229 പേർക്കാണ്. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 2,02,82,833 ആയി ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 3,449 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായിട്ടുണ്ട്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടത് 2,22,408 പേരാണ്. വാക്‌സിൻ ക്ഷാമവും ഓക്‌സിജൻ പ്രതിസന്ധിയും ജനങ്ങൾക്ക് വൻ വെല്ലുവിളി ഉയർത്തുന്നു.
Read Also: കേരളത്തിലെ ദയനീയ പരാജയം; റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്