കാസർഗോഡ്: മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം അടുത്ത മാസം മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നര വർഷത്തോളമായി കോവിഡ് ചികിൽസാ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാകും ഒപി തുടങ്ങുക. രണ്ട് വർഷത്തിനകം ഇവിടെ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിക്കുമെന്നും ആശുപത്രിയിൽ സന്ദർശനത്തിന് എത്തിയ ആരോഗ്യമന്ത്രി പറഞ്ഞു.
ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കി ഡിസംബർ ആദ്യവാരത്തോടെ ഒപി പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. 2013 നവംബറിലാണ് കാസർഗോഡ് നിയമസഭാ മണ്ഡലത്തിനുള്ളിലുള്ള ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടത്. തുടർന്ന് 2015ൽ നിർമാണം തുടങ്ങി. എന്നാൽ, പലവിധ കാരണങ്ങളാൽ നിർമാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഒടുവിൽ കോവിഡ് കാലത്ത് അഡ്‌മിനിസ്‌ട്രേഷൻ ബ്ളോക്കിന്റെ പണി പൂർത്തിയാക്കി കോവിഡ് ചികിൽസാ കേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു.
മെഡിക്കൽ കോളേജിന്റെ അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ 2023ഓടെ പൂർത്തിയാക്കാൻ ആകുമെന്നാണ് പ്രതീക്ഷ. 2023-24 അധ്യയന വർഷത്തിൽ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിക്കാനായേക്കും. നബാർഡിൽ നിന്ന് 64 കോടി രൂപ മുടക്കിയാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ളോക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. കാസർഗോഡ് പാക്കേജിൽ നിന്നുള്ള 25 കോടിയും നിർമാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 160 കോടി മുടക്കി ആശുപത്രി കെട്ടിടത്തിന്റേത് ഉൾപ്പടെയുള്ള നിർമാണങ്ങൾ പുരോഗമിക്കുകയാണ്.
Most Read: മാറാട് കൂട്ടക്കൊല; രണ്ട് പ്രതികൾ കൂടി കുറ്റക്കാർ- വിധി നാളെ