കാസർഗോഡ്: വിവാദ ഉത്തരവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. തന്റെ നിർദ്ദേശപ്രകാരമാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി. കർഷകർ പട്ടയഭൂമിയിൽ വെച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയത്.
ഭൂമി കൈമാറുന്നതിന് മുൻപുള്ള മരങ്ങൾ മുറിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. രാജകീയ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക സംഘടനകളുടെ നിരന്തരമായ ആവശ്യപ്രകാരം കർഷകർക്ക് സഹായകരമായ രീതിയിലാണ് ഈ തീരുമാനം എടുത്തത്. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയഭൂമിയിൽ കർഷകർ വെച്ചുണ്ടാക്കിയ മരങ്ങൾ മുറിക്കാനാണ് അനുവാദം നൽകിയിരുന്നത്. രാജകീയ മരങ്ങൾ സർക്കാരിൽ നിക്ഷിപ്‌തമാണെന്നും മുറിക്കാൻ പാടില്ലെന്നും നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. കൂടാതെ, റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് മരംമുറി തടയാൻ എത്തുന്ന ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകിയ കാര്യവും മന്ത്രി ശരിവെച്ചു.
Also Read: അഴിമതി ആരോപണം; കെ സുധാകരന് എതിരെ വിജിലൻസ് അന്വേഷണം