തിരുവനന്തപുരം: സംസ്ഥാനത്തു അവയവ ദാനപ്രക്രിയ സുതാര്യമായല്ല നടക്കുന്നതെന്ന് കേരള പോലീസ് സർജൻസ് അസോസിയേഷൻ സെക്രട്ടറി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ വാർത്താ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഓതറൈസേഷൻ കമ്മിറ്റി അതിന്റെ കൃത്യമായ ലക്ഷ്യം നിറവേറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്. സർക്കാർ ആശുപത്രികളിൽ അവയവമാറ്റ ശാസ്ത്രക്രിയക്കുള്ള പൂർണ്ണ സൗകര്യങ്ങൾ ഉറപ്പുവരുത്തുക വഴി ഇത്തരം ചൂഷണം തടയാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അവയവ ദാനത്തിന്റെ പേരിൽ വലിയ ചൂഷണങ്ങൾ ആണ് സംസ്ഥാനത്തു നടക്കുന്നത്. അവയവദാനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലുമെല്ലാം അധികൃതർ അയവു വരുത്തുന്നതാണ് പലപ്പോഴും വിനയാകുന്നത്. ഓരോ ആശുപത്രികളിലെയും അവയമാറ്റ ശാസ്ത്രക്രിയകളെ കുറിച്ചു സമഗ്രമായ അനേഷണം വേണമെന്ന് ഡോ. ഹിതേഷ് ശങ്കർ ആവശ്യപ്പെട്ടു.
അവയവദാനത്തിന് ശേഷം ദാനം ചെയ്ത വ്യക്തികളെ കുറിച്ച് കൃത്യമായ പഠനം ഇതുവരെയും നടന്നിട്ടില്ല. ഇതു ശസ്ത്രക്രിയകൾക്ക് പിന്നിലെ ചൂഷണങ്ങൾക്ക് വലിയ രീതിയിൽ വളരാനുള്ള സാഹചര്യമാണ് ഒരുക്കി നൽകുന്നത്. അവയവദാനം സുതാര്യമായല്ല നടക്കുന്നതെന്നും ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. സംസ്ഥാനത്തു മുഖ്യമായും അഞ്ച് സർക്കാർ ആശുപത്രികളിലാണ് അവയവം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾ നടത്താവുന്നത്. എന്നാൽ ഈ ആശുപത്രികളിൽ ശാസ്ത്രക്രിയകൾക്കാവശ്യമായ സൗകര്യങ്ങൾ വളരെ കുറവാണ്. ഇതു ഭൂരിഭാഗം പേരെയും സൗകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതമാക്കുന്നു. സർക്കാർ ആശുപത്രികളിൽ മൂന്നോ നാലോ ലക്ഷം മാത്രം ചെലവ് വരുന്ന ശാസ്ത്രക്രിയകൾക്ക് 20 ലക്ഷത്തിലേറെ രൂപയാണ് സൗകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ഇത് സാധാരണക്കാർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.