ഇൻഡോർ: മധ്യപ്രദേശിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സബ്‌സിഡി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. ഹോഷാങ്കബാദ് ജില്ലയിലെ ബാബൈയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ പ്രവർത്തനം മുന്നിൽകണ്ടാണ് നടപടി.
നിലവിൽ നൽകിയിരുന്ന 26 ശതമാനം സബ്‌സിഡി മതിയാവില്ലെന്ന് സ്വകാര്യ കമ്പനി അറിയിച്ചിരുന്നു. ഇതോടെ തുക വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം എടുക്കുക ആയിരുന്നു.
മഹാരാഷ്‌ട്ര സർക്കാർ ഓക്‌സിജൻ വിതരണം നിർത്തിവെച്ചതോടെ സംസ്‌ഥാനത്ത് തന്നെ പുതിയ നിർമ്മാണകേന്ദ്രം സ്‌ഥാപിക്കാൻ തീരുമാനം എടുത്തതായി സർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ കമ്പനിക്ക് ചുമതല ഏൽപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ നിലവിലെ സബ്‌സിഡി കൊണ്ട് പ്രവർത്തിക്കാൻ കഴിയില്ലെന്ന് അവർ അറിയിക്കുക ആയിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ മന്ത്രിയായ വിശ്വാസ് സാരംഗ് സബ്‌സിഡി വർദ്ധിപ്പിച്ച നടപടി സ്‌ഥിരീകരിച്ചു. എന്നാൽ സ്വകാര്യ കമ്പനിയുടെ സമ്മർദ്ദം മൂലമാണ് നടപടിയെന്ന വാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞു.
വ്യാവസായിക ആവശ്യങ്ങൾക്ക് ഓക്‌സിജൻ ഉപയോഗിക്കുന്നത് സർക്കാർ ഉത്തരവിലൂടെ നിർത്തി വെച്ചിരുന്നു. ആശുപത്രികളിൽ ലഭ്യത ഉറപ്പാക്കാൻ വേണ്ടിയാണ് നടപടി.
എന്നാൽ സബ്‌സിഡി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെ കോൺഗ്രസ് രംഗത്തു വന്നു. സ്വകാര്യ കമ്പനിയുമായി കരാർ നിലവിൽ ഉള്ളപ്പോൾ പിന്നെ എന്തിനാണ് തിരക്കിട്ട് സബ്‌സിഡി വർദ്ധിപ്പിച്ചത് എന്നാണ് അവർ ഉന്നയിക്കുന്ന ചോദ്യം.
കരാർ പ്രകാരം 26 ശതമാനം മാത്രമേ സർക്കാർ നൽകേണ്ടതുള്ളൂ എന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
Read Also: റഫാല്‍ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില്‍ എത്തും