ഒറ്റപ്പാലം: പാലക്കാട് നഗരത്തിൽ ഓണവിപണി സജീവമായി. കോവിഡിൽ പ്രതിസന്ധിയിലായ വിപണിക്ക് പ്രതീക്ഷയേകിയാണ് ഇത്തവണ നഗരത്തിൽ പൂക്കച്ചവടം ഉൾപ്പടെ സജീവമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വ്യാപാരം കുറവാണെങ്കിലും നഗരത്തിൽ പൂക്കച്ചവടക്കാരുടെ എണ്ണത്തിൽ വർധനവാണ് ഉള്ളത്. ടൗണിനുള്ളിൽ മാത്രം പാതയോരങ്ങളിൽ പത്തോളം കേന്ദ്രങ്ങളിലായാണ് പൂവിപണി ഉള്ളത്. അത്തം പിറന്നതോടെയാണ് നഗരത്തിൽ പൂ വിപണി സജീവമായത്.
ടിബി റോഡിലും ഇത്തവണ പൂക്കച്ചവടക്കാർ കൂടുതലാണ്. കോവിഡ് പ്രതിസന്ധിക്കിടെ തമിഴ്‌നാട് പൂക്കളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തേക്കാളും ഈ വർഷം പൂക്കൾക്ക് അൽപം വില കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു. ചില്ലി റോസ്-കിലോയ്‌ക്ക് 350 രൂപാ നിരക്കിലും, അരളിക്ക് –280, വെള്ള ജമന്തി-240, ചെണ്ടുമല്ലി-100 തുടങ്ങിയ നിരക്കിലാണ് ഒറ്റപ്പാലത്ത് ഇന്നലെ പൂവിപണി നടന്നത്.
അതേസമയം, നഗരങ്ങളിൽ വിപണികൾ സജീവമായ സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കാൻ ജില്ലയിൽ നാളെമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. പച്ചക്കറി വാഹനങ്ങൾ രാവിലെ ആറിന് മുൻപ് ലോഡ് ഇറക്കി ചന്ത വിടണം. മീൻ ചന്തയിൽ വരുന്ന വാഹനങ്ങൾ ദിവസവും റോഡിന്റെ വടക്കുഭാഗത്ത് മാത്രം നിർത്തുക. ഇവ രാവിലെ ഏഴിന് മുൻപ് ലോഡ് ഇറക്കി മടങ്ങണം.
പലചരക്ക്, തുണിത്തരങ്ങൾ, മറ്റു അവശ്യസാധനങ്ങൾ എന്നിവ കൊണ്ടുവരുന്ന വലിയ വാഹനങ്ങൾ രാത്രി 8.30നും രാവിലെ 9.30നും മുൻപ് ലോഡ് ഇറക്കി മടങ്ങണം. നിലവിൽ മനക്കുളം റോഡിലൂടെ വരുന്ന വലിയ വാഹനങ്ങൾ ശകുന്തള ജംഗ്‌ഷൻ വഴി മാർക്കറ്റ് റോഡിൽ പ്രവേശിച്ച് ലോഡ് ഇറക്കണം. മേലാമുറി ചന്തയിലെ പ്രവേശന ഭാഗത്തെ ഓട്ടോ സ്‌റ്റാൻഡ് മേപ്പറമ്പിലേക്ക് പോകുന്ന റോഡിന്റെ വലത് വശത്തേക്ക് മാറ്റണം. ഇവിടെ ഒരേസമയം മൂന്ന് ഓട്ടോറിക്ഷകൾ മാത്രമേ നിർത്തിയിടാൻ പടുള്ളൂ.
വിവിധ സ്‌ഥാപങ്ങളിലെ ഉടമസ്‌ഥരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ കടയുടെ മുൻവശം നിർത്തരുത്. കർണകിയമ്മൽ ജംഗ്‌ഷൻ മുതൽ ബിഒസി റോഡ് വരെ വാഹനങ്ങൾ റോഡിന്റെ വടക്ക് ഭാഗത്ത് മാത്രമേ നിർത്താൻ പാടുള്ളു. തുടങ്ങിയവയാണ് പ്രധാന നിയന്ത്രണങ്ങൾ.
Read Also: കൂരാച്ചുണ്ടിൽ പൂച്ചകൾ ചത്ത സംഭവം; വൈറസ് ബാധ മൂലമെന്ന് സ്‌ഥിരീകരണം