പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ കസ്‌റ്റഡിയിൽ. ഇന്ന് വൈകിട്ടോടെയാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലിൽ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വെക്കാറുണ്ടെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. രണ്ടുപേരെയും വിശദമായി ചോദ്യംചെയ്‌ത് വരികയാണ്.
മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. പോലീസ് ക്യാംപിനോട് ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് നിലവിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായിരുന്നു. പിന്നാലെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയലിൽ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇവരെ കണ്ടെത്തിയ സ്‌ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
രണ്ടുപേരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാത്രി ഇവർ മീൻ പിടിക്കാൻ പോയതാണെന്നാണ് വിവരം.
Most Read: മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണം; ഹരജി സ്വീകരിച്ച് കോടതി