പാലക്കാട്: ജില്ലയിൽ മർദ്ദനമേറ്റ് മരിച്ച യുവാവിന്റെ മരണത്തിന് കാരണം തലക്ക് അടിയേറ്റതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. തലയിൽ നിന്ന് രക്‌തസ്രാവമുണ്ടായി. മര്‍ദ്ദനത്തില്‍ കാലിനും പരുക്കുണ്ടെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
പാലക്കാട് നഗരത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പോലീസ് ഉദ്യോഗസ്‌ഥനും സഹോദരനും ചേർന്നാണ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നത്. പോലീസ് ഉദ്യോഗസ്‌ഥനായ റഫീക്കിനൊപ്പം എത്തിയ നരികുത്തി സ്വദേശി ഫിറോസ് അനസിനെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവാവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ റഫീക്കിനെ കൂടി കസ്‌റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. പാലക്കാട് വിക്‌ടോറിയ കോളേജ് ലേഡീസ് ഹോസ്‌റ്റലിന് സമീപത്ത് മാനസിക വെല്ലുവിളി നേരിടുന്ന അനസും സഹോദരങ്ങളായ ഫിറോസും റഫീഖും തമ്മിൽ തർക്കം ഉണ്ടായി. പിന്നീട് വിക്‌ടോറിയ കോളേജിന് മുന്നിലേക്ക് പോലീസ് ഉദ്യോഗസ്‌ഥനായ റഫീക്കും ഫിറോസും ബൈക്കിലെത്തുകയും ബൈക്കിന്റെ പിറകിലിരുന്ന ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ രണ്ട് വട്ടം അടിക്കുകയുമായിരുന്നു. രണ്ടാമത്തെ അടി അനസിന്റെ തലയ്‌ക്കാണ് കൊണ്ടത്. അടി കൊണ്ടയുടൻ അനസ് നിലത്ത് വീണു. പരിക്കേറ്റ അനസിനെ റഫീക്കും ഫിറോസും ചേര്‍ന്നാണ് ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചത്. പക്ഷേ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റു എന്ന് പറഞ്ഞാണ് അനസിനെ ഫിറോസ് ആശുപത്രിയിലാക്കിയത്. എന്നാൽ പരിക്ക് കണ്ട് സംശയം തോന്നിയ പോലീസ് ഫിറോസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോഴാണ് സംഭവം പുറത്ത് വന്നത്. കസ്‌റ്റഡിയിലുള്ള ഫിറോസ് അനസിനെ മർദ്ദിച്ചതായി മൊഴി നൽകിയിട്ടുണ്ട്. അബദ്ധത്തിൽ തലയ്‌ക്കടിയേറ്റു എന്നാണ് ഫിറോസിന്റെ മൊഴി. ഫിറോസ് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അനസിന്റെ മൃതദേഹം ഉടന്‍ ബന്ധുക്കൾക്ക് വിട്ട് നൽകും.
Most Read: വിദേശത്ത് പോയി ജാമ്യം നേടുന്നത് പ്രോൽസാഹിപ്പിക്കില്ല; വിജയ് ബാബുവിനെതിരെ അപ്പീൽ