തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫിസുകളും ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞത്തിനായി നാളെ(ഞായർ) പ്രവർത്തിക്കുമെന്ന് തദ്ദേശ മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ. പഞ്ചായത്ത് ഡയറക്‌ടർ ഓഫിസും ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസുകളും നാളെ പ്രവർത്തിക്കും.
ജീവനക്കാർ ഓഫിസുകളിൽ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തും. എന്നാൽ പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ നാളെ ലഭ്യമാകില്ല. ഫയൽ തീർപ്പാക്കലിനായി ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.
ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്‌ഞം. പെൻഡിംഗ് ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന് മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി ഫയലുകൾ തീർപ്പാക്കുന്നത്.
കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് നല്ല ഇടപെടൽ നടത്തുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി കൂടുതൽ ഊർജസ്വലമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അറിയിച്ചു. പെൻഡിംഗ് ഫയലുകൾ ഉടൻ തീർപ്പാക്കാൻ ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ചു; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കെയുഡബ്ള്യുജെ