തിരുവനന്തപുരം: കൈരളി ടിവി സീനിയർ റിപ്പോർട്ടർ എസ് ഷീജയോട് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കെയുഡബ്ള്യുജെ. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തൊഴിൽ രംഗത്തുള്ള മാദ്ധ്യമ പ്രവർത്തകരെ അടച്ചാക്ഷേപിക്കുന്ന പിസി ജോർജിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് കെയുഡബ്ള്യുജെ പറഞ്ഞു.
ശനിയാഴ്‌ച ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചുവരുത്തിയ പിസി ജോർജിനെ അറസ്‌റ്റ് ചെയ്യുന്നത് അറിഞ്ഞ് റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയാണ് സാമാന്യ മര്യാദകളെല്ലാം ലംഘിക്കുന്ന പെരുമാറ്റം ഉണ്ടായത്. മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ അറസ്‌റ്റിന് അടിസ്‌ഥാനമായ പരാതിക്കാരിയായ ഇരയുടെ പേര് പിസി ജോർജ് ആവർത്തിച്ചു. ഇതിലെ ശരികേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദാപരമായ പെരുമാറ്റം പിസി ജോർജിൽ നിന്ന് ഉണ്ടായത്.
പരാതി ശരിയായോ തെറ്റാണോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് തെറ്റാണോ എന്ന ചോദ്യത്തോട് ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്നാണ് പിസി ജോർജ് മറുപടി നൽകിയത്.
ഇന്ന് വൈകിട്ടാണ് സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിൽ ജനപക്ഷം നേതാവ് പിസി ജോർജിനെ മ്യൂസിയം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്‌റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ളീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ പ്രതി രഹസ്യമൊഴി നൽകിയിരുന്നു.
എന്നാൽ താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും സത്യം കോടതിയിൽ തെളിയിക്കുമെന്നും ആയിരുന്നു പിസി ജോർജിന്റെ പ്രതികരണം. 354, 354എ എന്നീ വകുപ്പുകളാണ് മുൻ എംഎൽഎക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read: ഗ്രീന്‍, ബ്ളൂ, യെല്ലോ കാറ്റഗറികള്‍; ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്‌റ്റാര്‍ സര്‍ട്ടിഫിക്കറ്റ്