കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി വ്യക്‌തമാക്കി. താഹ അടിയന്തരമായി കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി പറഞ്ഞത്. തെളിവുകള്‍ പരിശോധിക്കാതെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് എന്‍ഐഎ ഹരജിയില്‍ പറഞ്ഞത്. അലന്‍ ശുഹൈബില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്‌തമായ തെളിവ് അല്ല. പ്രതിയുടെ പ്രായവും കണക്കിലെടുക്കുന്നു എന്ന് കോടതി പറഞ്ഞു. പ്രതികരിക്കാന്‍ ഇല്ലെന്ന് അലന്റെ കുടുംബം വ്യക്‌തമാക്കി. പിന്നീട് പ്രതികരിക്കാമെന്ന് താഹയുടെ കുടുംബം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റബര്‍ 9നാണ് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത്.
Read Also: 12 വയസിന് മുകളിലുള്ള കുട്ടികളിൽ കോവാക്‌സിൻ പരീക്ഷിക്കാൻ അനുമതി