കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിൽ എൻഐഎ കോഴിക്കോടെത്തി വിവരങ്ങൾ ശേഖരിച്ചു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎ സംഘം തെളിവുകൾ ശേഖരിച്ചത്. കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘമാണ് കോഴിക്കോട് എത്തിയത്. സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ റിപ്പോർട് നൽകിയിരുന്നു.
കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിലെ പ്രതികളുടെ രാജ്യാന്തര ബന്ധങ്ങൾ സംശയാസ്‌പദമാണ്. ചൈന, പാകിസ്‌ഥാൻ, ദുബായ് തുടങ്ങി രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനും ടെലിഫോൺ എക്‌സ്ചേഞ്ചിന്റെ പ്രവർത്തനം ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇത്തരം ബന്ധങ്ങൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതേത്തുടർന്നാണ് എൻഐഎ സംഘം വിവരങ്ങൾ ശേഖരിക്കാൻ കോഴിക്കോടെത്തിയത്. ക്രൈം ബ്രാഞ്ച് എസിപി ടി ശ്രീജിത്തുമായി എൻഐഎ സംഘം കൂടിക്കാഴ്‌ച നടത്തി.
ബെംഗളൂരു സമാന്തര എക്‌സ്ചേഞ്ച് കേസിലെ പ്രതികളിൽ നിന്നുൾപ്പടെ ശേഖരിച്ച തെളിവുകൾ എൻഐഎക്ക് കൈമാറി. കേസിലെ മുഖ്യപ്രതികളായ കൊളത്തറ സ്വദേശി ഷബീർ, ബേപ്പൂർ സ്വദേശി ഗഫൂർ, പൊറ്റമ്മൽ സ്വദേശി കൃഷ്‌ണപ്രസാദ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. ബെംഗളുരു കേസിൽ അറസ്‌റ്റിലായ ഇബ്രാഹിമിൽ നിന്നാണ് കേസിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടിയത്.
Most Read: വിസ്‌മയ കേസ്; ഈ മാസം 10ന് കുറ്റപത്രം സമർപ്പിക്കും