കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ പാർക്കിങ് സമയം പരിഷ്‌കരിച്ചതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. യാത്രക്കാരെ കൊണ്ടുവിടാനും കൊണ്ടുപോകാനുമായി വിമാനത്താവളത്തിൽ എത്തുന്നവർക്ക് ടെർമിനലിന് സമീപം വാഹനം നിർത്തിയിടാൻ മൂന്ന് മിനിറ്റ് സമയം മാത്രമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. മൂന്ന് മിനിറ്റിലധികം നിർത്തിയിട്ടാൽ വാഹനത്തിന് പിഴ ഈടാക്കുമെന്നാണ് പുതിയ തീരുമാനം. ഇതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
500 രൂപയാണ് പിഴ ഈടാക്കുക. തുടക്കത്തിൽ തന്നെ ഇത്രയും അധികം പിഴ ഈടാക്കുന്നതിനെതിരെയാണ് പരാതി ഉയരുന്നത്. ഗതാഗത കുരുക്കിനിടയിൽ മൂന്ന് മിനിറ്റിനുള്ളിൽ എങ്ങനെ യാത്രക്കാരെ ഇറക്കാനും കയറ്റി കൊണ്ട് പോകാനും കഴിയുമെന്ന ചോദ്യമാണ് ഭൂരിഭാഗം ആളുകളും ഉന്നയിക്കുന്നത്. ഇതര സംസ്‌ഥാന തൊഴിലാളികളെയാണ് പാർക്കിങ് ഫീസും പിഴയും ഈടാക്കാൻ കരാർ കമ്പനി ചുമതലപെടുത്തിയിട്ടുള്ളത്.
അതേസമയം, ഇവരുടെ സ്വഭാവം മോശമാണെന്നും പരാതി ഉയരുന്നുണ്ട്. വിഷയത്തിൽ എംപിയും എംഎൽഎയും അടക്കമുള്ള ജനപ്രതിനിധികൾ ഇടപെട്ടിട്ടുണ്ട്. സമയക്രമം പരിഷ്‌കരിച്ചത് പുനഃപരിശോധിക്കുന്നത് പരിഗണിക്കാമെന്ന് ഡയറക്‌ടർ ജനപ്രതിനിധികളെ അറിയിച്ചു. അതേസമയം, ട്രാഫിക് പരിഷ്‌ക്കാരത്തിനെതിരെ വിവിധ സംഘടനകൾ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
Most Read: ജലനിരപ്പ് 141.05 അടി; മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി