മുംബൈ: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം റദ്ദാക്കിയത് നിർണായക ചർച്ചകൾ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണെന്ന് ശിവസേന. കർഷകരുടെ പ്രതിഷേധം, രാജ്യത്തിന്റെ സാമ്പത്തിക സ്‌ഥിതി, ചൈനയുമായുള്ള അതിർത്തി തർക്കം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ചർച്ച ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ നടപടിയെന്നും ശിവസേന വിമർശിച്ചു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ നേരിടാൻ കഴിവില്ലാത്തത് കൊണ്ടാണ് സർക്കാർ ശീതകാല സമ്മേളനം ഒഴിവാക്കിയതെന്നും പാർട്ടി മുഖപത്രമായ സാമനയിലൂടെ ശിവസേന പറയുന്നു. ‘ഇത് എന്ത് ജനാധിപത്യ രീതിയാണ് ? ജനാധിപത്യത്തിൽ പ്രതിപക്ഷ ബെഞ്ചുകളിൽ നിന്നുള്ള ശബ്‌ദങ്ങൾ ശക്‌തമാണെങ്കിൽ മാത്രമേ രാജ്യം നിലനിൽക്കുകയുള്ളൂ. പാർലമെന്റിലെ ജനാധിപത്യ പാരമ്പര്യങ്ങൾ രാജ്യത്തിന് പ്രചോദനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പാരമ്പര്യങ്ങൾ പാലിക്കണം’ ലേഖനത്തിൽ പറയുന്നു.
കോവിഡ് വ്യാപനം കാരണം പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കില്ലെന്നും അടുത്ത ജനുവരിയിൽ ബജറ്റ് സമ്മേളനം വിളിക്കുമെന്നും കേന്ദ്രസർക്കാർ അടുത്തിടെ പ്രതിപക്ഷത്തെ അറിയിച്ചിരുന്നു.
തീരുമാനത്തിന് പിന്നാലെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.
Read Also: കാർഷിക നിയമം നടപ്പിലാക്കുന്നത് നിർത്തിവെച്ചുകൂടെ?; സുപ്രീം കോടതി