പത്തനംതിട്ട: കാനറ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറും. മാനദണ്ഡങ്ങൾ പ്രകാരം അന്വേഷണം സിബിഐക്ക് വിടാൻ ശുപാർശ ചെയ്‌തിട്ടുണ്ട്. പത്തനംതിട്ട കാനറ ബാങ്ക് രണ്ടാം ശാഖയിൽനിന്ന് ജീവനക്കാരൻ വിജീഷ് വർഗീസ് 8.13 കോടി തട്ടിപ്പ് നടത്തിയതാണ് കേസ്. അന്വേഷണ ചുമതല ഉണ്ടായിരുന്ന സംസ്‌ഥാന ക്രൈം ബ്രാഞ്ചിൽ നിന്നുമാണ് സിബിഐക്ക് കൈമാറുന്നത്.
അതേസമയം, കാനറ ബാങ്ക് രണ്ടാം ശാഖയിൽ ക്ളോസ് ചെയ്യാൻ അക്കൗണ്ട് ഉടമകൾ ആവശ്യപ്പെട്ട എസ്ബി അക്കൗണ്ടുകളും ബാങ്കിലെ കാഷ്യർ കം ക്ളർക്കായിരുന്ന പ്രതി തട്ടിപ്പിനായി ദുരുപയോഗം ചെയ്‌തെന്നാണ് റിപ്പോർട്. ഉടമകളുടെ ആവശ്യപ്രകാരം എസ്ബി അക്കൗണ്ടുകൾ ക്ളോസ് ചെയ്‌തെന്ന് വരുത്തുകയും തട്ടിപ്പിനായി ഇവ നിലനിർത്തുകയും ചെയ്‌തുവെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയത്.
ദീർഘകാല നിക്ഷേപങ്ങൾ ക്ളോസ് ചെയ്‌ത പണം ഇത്തരം ഒൻപത് അക്കൗണ്ടുകളിലേക്കാണ് ആദ്യം നിക്ഷേപിച്ചത്. 82 ഇടപാടുകൾ ഈ രീതിയിൽ നടത്തിയിട്ടുണ്ട്. പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കപ്പെടുമ്പോഴും അക്കൗണ്ട് ഉടമക്ക് എസ്എംഎസ് സന്ദേശം ലഭിക്കേണ്ടതാണ്. എന്നാൽ ഇത് ഒഴിവാക്കാൻ അക്കൗണ്ടിൽ നിന്ന് മൊബൈൽ നമ്പർ നീക്കി.
പിന്നീട്, ഈ അക്കൗണ്ടുകളിലെ തുക പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി. സ്വന്തം പേരിലുള്ള നാല് അക്കൗണ്ടുകളിലേക്ക് വിജീഷ് വർഗീസ് 5,39,79,448 രൂപയാണ് മാറ്റിയത്. ഭാര്യയുടെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലേക്ക് 2,54,44,170 രൂപ മാറ്റിയെന്നും ഓഡിറ്റിൽ കണ്ടെത്തി.
Read Also: ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടിയില്ല; ഡോക്‌ടർ രാജിവെച്ചു