കോന്നി: പത്തനംതിട്ട ജനറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ആശുപത്രിയിലെ ഡോക്‌ടർമാരെ പുതിയ മെഡിക്കൽ കോളേജിലെ അധ്യാപകരാക്കി കൊണ്ടാണ് ഉത്തരവ്. ഡെപ്യൂട്ടേഷൻ വ്യവസ്‌ഥയിലാണ് ഡോക്‌ടർമാരെ മെഡിക്കൽ കോളേജ് അധ്യാപകരായി കൊണ്ടുവരുന്നത്. ആശുപത്രി സംവിധാനങ്ങളെ മെഡിക്കൽ കോളേജിന്റെ ഭാഗമായി ഉപയോഗപ്പെടുത്തും.
ദേശീയ മെഡിക്കൽ കമ്മീഷന്റെ പരിശോധനക്ക് മുന്നോടിയായാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. 2022-23 അധ്യയന വർഷത്തിൽ മെഡിക്കൽ കോളേജിൽ നൂറ് വിദ്യാർഥികൾക്ക് അഡ്‌മിഷൻ നൽകാൻ വേണ്ടിയാണ് ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജിന്റെ ഭാഗമാക്കി മാറ്റുന്നത്. ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജിന്റെ ഭാഗമാക്കുന്നതിൽ ഡോക്‌ടർമാർക്ക് എതിർപ്പില്ല.
എന്നാൽ, ആശുപത്രിയെ ജില്ലാ ആശുപത്രിയായി തന്നെ നിലനിർത്തണമെന്നും, ഹെൽത്ത് സർവീസസിന് കീഴിൽ എല്ലാ സൗകര്യങ്ങളോട് കൂടിയും തുടരണമെന്നുമാണ് കെജിഎംഒ അടക്കമുള്ള സംഘടനകളുടെ ആവശ്യം. ഇടുക്കി, പാലക്കാട്, മഞ്ചേരി ആശുപത്രികളുടെ കാര്യത്തിലും ഇതേ ആവശ്യം തന്നെയാണ് ഉന്നയിച്ചതെങ്കിലും അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിൽ ഡോക്‌ടർമാർക്ക് ആശങ്കയുണ്ട്.
Read Also: എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനം; വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ്