പീച്ചി : പീച്ചി ഡാമിലെ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് ജലചോര്‍ച്ച 95 ശതമാനം പരിഹരിച്ചു. ഡാമിന്റെ സ്ലൂസിനുള്ളിലെ വാല്‍വ് തകര്‍ന്നാണ് ജലചോര്‍ച്ച ഉണ്ടായത്. നിലവില്‍ ഇപ്പോള്‍ 5 ശതമാനം ജലചോര്‍ച്ച മാത്രമേ ഉള്ളൂവെന്നാണ് വ്യക്തമാകുന്നത്. വാല്‍വിന്റെ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ജലചോര്‍ച്ച ഇല്ലാതാക്കാന്‍ എമര്‍ജന്‍സി ഷട്ടര്‍ അടക്കാനുള്ള തീരുമാനമാണ് നിര്‍ണ്ണായകമായത്. 3 ടണ്‍ ഭാരമുള്ള എമര്‍ജന്‍സി ഷട്ടര്‍ അടക്കാനായി ആദ്യം 500 കിലോഗ്രാം ഭാരം കയറ്റിയെങ്കിലും ചോര്‍ച്ച തുടര്‍ന്നതോടെ വീണ്ടും 750 കിലോഗ്രാം ഭാരം കൂടി കയറ്റിയാണ് എമര്‍ജന്‍സി ഷട്ടര്‍ അടച്ചത്.
കഴിഞ്ഞ തിങ്കളാഴ്‌ച വൈകുന്നേരം 3.12 ഓടെയാണ് സ്ലൂസ് വാല്‍വ് തകര്‍ന്ന് ജലചോര്‍ച്ച തുടങ്ങിയത്. പിന്നീട് ദിവസങ്ങള്‍ നീണ്ട കഠിനശ്രമത്തിലൂടെയാണ് ഇന്നലെ വൈകുന്നേരം 5.30 ഓടെ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് പരിഹാരം കണ്ടത്. മുങ്ങല്‍ വിദഗ്ധ സംഘവും, നാവിക സേനാ സംഘവും ചേര്‍ന്നാണ് തകരാര്‍ പരിഹരിച്ചത്. എമര്‍ജന്‍സി ഷട്ടര്‍ അടച്ചതോടെ ഇപ്പോള്‍ നേരിയ ചോര്‍ച്ച മാത്രമേ ഉള്ളൂ. ജലസേചന വകുപ്പും കെഎസ്ഇബി ജീവനക്കാരും ചേര്‍ന്ന് വാല്‍വിന്റെ തകരാര്‍ പരിശോധിച്ചു. ഇനി ഇത് പരിഹരിച്ച ശേഷം ആയിരിക്കും എമര്‍ജന്‍സി ഷട്ടര്‍ തുറക്കുക.
ശക്തമായ മഴയില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെയാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചത്. ശേഷം കഴിഞ്ഞ തിങ്കളാഴ്‌ചയോടെ ഷട്ടറുകള്‍ തുറന്നപ്പോഴാണ് ശക്തമായ ഒഴുക്കിന് പിന്നാലെ ഡാമിന്റെ സ്ലൂസ് വാല്‍വ് തള്ളി പോയത്. അതോടെ വാൽവിനുള്ളിലെ ഷട്ടര്‍ തകർന്ന് ക്രമാതീതമായ തോതില്‍ ജലചോര്‍ച്ച ഉണ്ടാകുകയായിരുന്നു.
Malabar news : സ്വകാര്യ ആശുപത്രിയില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക്