ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദത്തിൽ പാർലമെന്ററി ഐടി സമിതിയുടെ ഇടപെടൽ. ആഭ്യന്തര-ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥരെ ശശി തരൂര്‍ എംപി അധ്യക്ഷനായ സമിതി വിളിച്ചുവരുത്തും. അടുത്ത വെള്ളിയാഴ്‌ച സമിതി ഉദ്യോഗസ്‌ഥരുടെ മൊഴിയെടുക്കും.
ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയാണ് ഐടി സമിതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. തങ്ങളുടെ സേവനം സര്‍ക്കാരുകള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ നല്‍കൂവെന്ന് എന്‍എസ്ഒ വ്യക്‌തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയമോ ഐടി മന്ത്രാലയമോ അറിയാതെ ഇന്ത്യക്ക് ഇവരുടെ സേവനം ആവശ്യപ്പെടാനാകില്ല. ഈ സാഹചര്യത്തിലാണ് രണ്ട് മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
രണ്ട് മന്ത്രിമാർ, 40ലധികം മാദ്ധ്യമ പ്രവർത്തകർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഒരു സിറ്റിംഗ് ജഡ്‌ജി എന്നിവരുൾപ്പെടെ 300ലധികം മൊബൈൽ ഫോൺ നമ്പറുകൾ പെഗാസസ് വഴി ചോർത്തിയതായാണ് റിപ്പോർട്. എന്നാൽ ആരോപണത്തിന് യാതൊരുവിധ അടിസ്‌ഥാനവും ഇല്ലെന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം.
Most Read: അനന്യയുടെ മരണം; ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ പോലീസെത്തി തെളിവെടുപ്പ് നടത്തി