തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്‌ത് നൽകിയ കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ. കപ്പലണ്ടി മിഠായിയിൽ പൂപ്പൽ സാന്നിധ്യം കണ്ടെത്തിയെന്നാണ് ലാബ് റിപ്പോർട്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗുരുതര വീഴ്‌ചയാണിതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഗുണനിലവാരത്തിൽ സംശയം തോന്നിയ രക്ഷിതാക്കളാണ് കപ്പലണ്ടി മിഠായി ലാബിൽ പരിശോധനയ്‌ക്ക് അയച്ചത്. കപ്പലണ്ടി മിഠായിയിൽ സർക്കാർ അനലറ്റിക് ലാബിലെ പരിശോധനയിൽ അഫ്ളോടോക്‌സിൻ ബി-1 എന്ന വിഷാംശം കണ്ടെത്തി. തൂത്തുക്കുടി ആൽക്കാട്ടി കമ്പനിയാണ് കപ്പലണ്ടി മിഠായിനിർമിച്ച് വിതരണം ചെയ്‌തത്.
അതേസമയം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കപ്പലണ്ടി മിഠായി വിതരണം ചെയ്‌തതെന്ന് സപ്ളൈകോ പറഞ്ഞു. സാമ്പിൾ പരിശോധിച്ച ഒരു ഘട്ടത്തിലും ഏതെങ്കിലും തരത്തിലുള്ള കാലപ്പഴക്കമോ ക്രമക്കേടോ കണ്ടെത്തിയിരുന്നില്ലെന്നും സപ്ളൈകോ സിഎംഡി അലി അസ്‌കർ പാഷാ പ്രതികരിച്ചു. മുപ്പതോളം പരിശോനകൾ നടത്തിയ ശേഷമാണ് കപ്പലണ്ടി മിഠായി വിതരണം ചെയ്‌തത്. ഇതിനു പിന്നിൽ ബോധപൂർവമായ ഇടപെടൽ നടന്നതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: എംഎല്‍എമാരും സര്‍ക്കാര്‍ ജീവനക്കാരും ബുധനാഴ്‌ച കൈത്തറി ധരിക്കണം; മന്ത്രി