ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ഉപയോഗത്തിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒന്നിലധികം വാക്‌സിനുകൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്, ആരോഗ്യമന്ത്രി അറിയിച്ചു.
ഓക്‌സ്‌ഫോർഡ് സർവകലാശാലയും പൂനെയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടും സംയുക്‌തമായി വികസിപ്പിച്ചെടുത്ത കൊവിഷീൽഡ് വാക്‌സിൻ, ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കൊവാക്‌സിൻ തുടങ്ങിയ വാക്‌സിനുകളാണ് സർക്കാരിന്റെ പരിഗണനയിൽ ഉള്ളത്.
കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം മുൻഗണന പട്ടികയിൽ ഉള്ളവർക്ക് ത്വരിത ഗതിയിൽ തന്നെ വാക്‌സിൻ ലഭ്യമാക്കുക എന്നതിനാണ് പ്രഥമ പരിഗണന. വാക്‌സിന് ഉടൻ അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതല സമിതി യോഗത്തിൽ ആരോഗ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.
അതിനിടെ, രാജ്യത്തെ ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. 26,624 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 341 പേർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചു. 29,690 പേരാണ് രോഗമുക്‌തി നേടിയത്. ഇതോടെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 95 ലക്ഷം കടന്നു.
Read also: വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം വേണം; അദാര്‍ പൂനവാല