ന്യൂഡെൽഹി: കോവിഡിനെതിരെ 90 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി എത്തിയ അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷിച്ച വോളണ്ടിയർമാർക്ക് ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്. ആദ്യ ഡോസ് പരീക്ഷണം നേരിട്ടവർക്ക് കടുത്ത തലവേദനയും ശരീര വേദനയും ഉണ്ടായെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.
അഞ്ച് രാജ്യങ്ങളിൽ നിന്ന് 43,500 പേരിലാണ് ഫൈസർ വാക്‌സിൻ കുത്തിവെച്ചത്. ക്ളിനിക്കൽ ട്രയലുകളുടെ ഭാഗമായി പരീക്ഷണത്തിന് സ്വമേധയാ തയാറായവരാണ് ഇവർ. ഇവരിൽ പലരും തലവേദനയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയിച്ചതായി യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്‌തു. ശരീര വേദനയും ഉണ്ടായെങ്കിലും കുറച്ചു നേരത്തിന് ശേഷം ബുദ്ധിമുട്ടുകൾ കുറഞ്ഞതായി ചിലർ പറഞ്ഞു. എന്നാൽ മറ്റ് ചിലർക്ക് തലവേദനയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും മാറാൻ സമയമെടുത്തെന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു.
Also Read: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ
അതേസമയം, ഫൈസർ വാക്‌സിൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നാണ് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ പറയുന്നത്. വാക്‌സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതും സാധാരണ താപനിലയിലാണെങ്കിൽ അഞ്ച് ദിവസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതും വെല്ലുവിളിയാകുമെന്ന് അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
വാക്‌സിൻ സൂക്ഷിക്കാൻ പ്രത്യേക കോൾഡ് സ്‌റ്റോറേജുകൾ സജ്ജമാക്കേണ്ടി വരും. അതിനായി ധാരാളം ചെലവുകളും വേണ്ടി വരും. വാക്‌സിൻ കൊണ്ടുവന്ന് സൂക്ഷിക്കുന്നത് തന്നെ വലിയ ചെലവായതിനാൽ സാധാരണക്കാർക്ക് വാക്‌സിൻ ലഭിക്കാനും ബുദ്ധിമുട്ടാകും. ഒരു ഡോസ് ഫൈസർ വാക്‌സിന് ഏകദേശം 2746 രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
National News: തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് പറഞ്ഞിട്ടില്ല; താരിഖ് അന്‍വര്‍