തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഒത്തുകളി നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ വില്‍പ്പന ചരക്കാക്കി മാറ്റിയ പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കോണ്‍ഗ്രസ്, ബിജെപി, ഒത്തുകളി കേരളത്തില്‍ കുറച്ചു നാളായി ഉണ്ട്. കൃത്രിമ വാര്‍ത്തകള്‍ സൃഷ്‌ടിച്ച് ചര്‍ച്ച തിരിച്ചു വിടാനാണ് ചിലരുടെ ശ്രമം. എല്‍ഡിഎഫിന് കിട്ടുന്ന പിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നു. നേമം സ്‌ഥാനാർഥിത്വം തുറുപ്പു ചീട്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. മുന്‍ തിരഞ്ഞെടുപ്പില്‍ നഷ്‌ടമായ വോട്ടിനെ കുറിച്ച് കോണ്‍ഗ്രസ് ആദ്യം പറയട്ടെ’; മുഖ്യമന്ത്രി പറഞ്ഞു.
കോന്നിയിൽ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ധാരണയെ തുടർന്നാണ് തനിക്ക് ചെങ്ങന്നൂരിൽ സ്‌ഥാനാർഥിത്വം നിഷേധിച്ചതെന്നായിരുന്നു ആർ ബാലശങ്കറിന്റെ ആരോപണം. ബന്ധുമിത്രാദികൾ അടക്കം 10,000 വോട്ടുകൾ തനിക്ക് ചെങ്ങന്നൂരിൽ ലഭിക്കുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെയും പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് എതിരെയും രൂക്ഷമായ വിമർശനമാണ് ബാലശങ്കർ നടത്തിയത്.
Read also: അവർ തമ്മിലുള്ള പ്രശ്‌നം അവർ പറഞ്ഞ് തീർക്കട്ടെ; ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി വിജയരാഘവൻ