തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കിലോമീറ്റർ സ്‌ഥലം പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള വിജ്‌ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്‌ഞാപനം ഈ മേഖലയിൽ ജീവിക്കുന്ന ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
സംസ്‌ഥാന സർക്കാർ 2020 ജനുവരിയിൽ സമർപ്പിച്ച ഭേദഗതി ചെയ്‌ത ശുപാർശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിക്കേണ്ടത്. എന്നാൽ കേന്ദ്രത്തിന്റെ വിജ്‌ഞാപനം പ്രകാരം 118.59 ചതുരശ്ര കിലോമീറ്ററാണ് ഉൾപ്പെടുത്തിയത്.
പരിസ്‌ഥിതി ലോല മേഖലകൾ വിജ്‌ഞാപനം ചെയ്യുമ്പോൾ ജനങ്ങൾ അധികമുള്ള മേഖലകൾ ഒഴിവാക്കണമെന്നാണ് സംസ്‌ഥാന സർക്കാരിന്റെ നിലപാട്. ഈ നിലപാട് കണക്കിലെടുത്ത് തോൽപ്പെട്ടി, കാട്ടിക്കുളം, പനവല്ലി, കുറുക്കൻമൂല, ചാലിഗഡ, കാപ്പിസ്‌റ്റോർ, ചീയമ്പം, മൂടക്കൊല്ലി, ചീരാൽ എന്നീ പ്രദേശങ്ങളെ വിജ്‌ഞാപനത്തിൽ നിന്നും ഒഴിവാക്കണം.
ജീവിക്കാൻ പ്രയാസപ്പെടുന്നവരാണ് ഈ മേഖലകളിൽ ഏറെയുമെന്നത് കണക്കിലെടുത്ത് കരട് വിജ്‌ഞാപനത്തിൽ ആവശ്യമായ ഭേദഗതി വരുത്താൻ വനം-പരിസ്‌ഥിതി മന്ത്രാലയത്തോട് നിർദേശിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
Read also: പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി