ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്‌ചയിൽ ബിജെപിയെ പരിഹസിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. “ഒരു 15 മിനിറ്റ് കാത്തിരിക്കേണ്ടി വന്നത് പ്രധാനമന്ത്രിയെ പ്രയാസപ്പെടുത്തി. കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കർഷകർക്ക് ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു,”- സിദ്ദു പറഞ്ഞു.
“ഞങ്ങളുടെ കർഷക സഹോദരങ്ങൾ ഒരു വർഷത്തിലേറെ ഡെൽഹി അതിർത്തിയിൽ ക്യാംപ് ചെയ്‌തു…, അവർ ഒന്നര വർഷത്തോളം അവിടെ താമസിച്ചു. നിങ്ങളുടെ മാദ്ധ്യമങ്ങൾ ഒന്നും പറഞ്ഞില്ല,”- സിദ്ദുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യയുടെ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ചയിൽ ബിജെപി തരംതാണ രാഷ്‌ട്രീയ നാടകം കളിക്കുകയാണെന്ന് സിദ്ദുവിന്റെ പാർട്ടി ആരോപിച്ചു. ഫിറോസ്‌പൂർ റാലിയിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നാടകം മുഴുവൻ കളിച്ചതെന്നും സിദ്ദു ആരോപിച്ചു.
അതേസമയം, പഞ്ചാബിലുണ്ടായ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച സംബന്ധിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാ വീഴ്‌ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വിഷയം ഗൗരവമുള്ളതെന്ന് നിരീക്ഷിച്ച ജസ്‌റ്റിസ് എൻവി രമണ ഹരജിയുടെ പകർപ്പ് കേന്ദ്ര സർക്കാരിനും, പഞ്ചാബ് സർക്കാരിനും നൽകാൻ നിർദ്ദേശിച്ചിരുന്നു. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ ഉന്നതതല അന്വേഷണ സമിതിയേയും നിയമിച്ചിട്ടുണ്ട്.
റിട്ടയേഡ് ജസ്‌റ്റിസ് മെഹ്താബ് സിംഗ് ഗിൽ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ജസ്‌റ്റിസ് അനുരാഗ് വർമ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. സുരക്ഷാ വീഴ്‌ചയിൽ സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് സമിതിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
Most Read: ഒമൈക്രോണിനെ ഭയക്കണം; നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന