ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്‌തരിൽ ഒരാളായ മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ എകെ ശർമയെ ഉത്തർപ്രദേശ് ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭാ പുനഃസംഘടനയിൽ ശർമക്ക് മന്ത്രിസ്‌ഥാനം നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ നീക്കം. കഴിഞ്ഞ ജനുവരിയിലാണ് എകെ ശർമ ബിജെപിയിൽ ചേർന്നത്.
കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ യോഗി സർക്കാരിന് വീഴ്‌ചയുണ്ടായെന്ന വിമർശനങ്ങളെ തുടർന്ന് യുപി ബിജെപിയിൽ ഭിന്നത ഉടലെടുത്തിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് മന്ത്രിസഭാ പുനഃസംഘടന ചർച്ചയായത്. എന്നാല്‍ മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ ബിജെപി തള്ളി. കഴിഞ്ഞ ആഴ്‌ച യോഗി ആദിത്യനാഥ് ഡെൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എകെ ശർമ പുതിയ പദവിയിലേക്ക് എത്തുന്നത്.
2022ൽ യുപിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ചുവടുവെപ്പുകളാണ് ബിജെപി ഇപ്പോൾ സംസ്‌ഥാനത്ത് നടത്തുന്നത്. 2016 നവംബറിലെ നോട്ടു നിരോധനത്തിനു ശേഷം ആദ്യം തിരഞ്ഞെടുപ്പ് നടന്ന സംസ്‌ഥാനമാണ് ഉത്തർപ്രദേശ്. നോട്ടുനിരോധനത്തിന് എതിരായ ജനവികാരം യുപിയിൽ അലയടിക്കുമെന്നു പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് ആകെയുള്ള 403 സീറ്റിൽ 312 ഉം നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് നേടിയ വൻനേട്ടത്തിന്റെ തുടർച്ചയായിരുന്നു 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സംഭവിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുപി ബിജെപിയെ കൈവിട്ടില്ല. എന്നാൽ, 2022ൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ കാര്യങ്ങൾ കുറേക്കൂടി ഗുരുതരമാണ്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്‌പി മുന്നേറിയതും ബിഎസ്‌പി തിരിച്ചുവരവിനുള്ള ലക്ഷണം കാട്ടിയതും ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരുക്കങ്ങൾ കാലേക്കൂട്ടി നടത്തുകയാണ് ബിജെപി.
Most Read: കാർഷിക നിയമം; ചർച്ചയാകാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ