കോഴിക്കോട്: ചാലിയത്ത് നിന്ന് ഒന്നരലക്ഷം രൂപ വിലയുള്ള മൽസ്യ ബന്ധന ബോട്ടിന്റെ എന്‍ജിന്‍ മോഷ്‌ടിച്ചയാളെ ബേപ്പൂര്‍ പോലീസ് പിടികൂടി. മലപ്പുറം അരിയല്ലൂര്‍ സ്വദേശിയായ കൊങ്ങന്റെപുരക്കല്‍ സലാമാണ് പിടിയിലായത്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ചാലിയത്ത് അല്‍ബുഹാരി എന്ന മൽസ്യ ബന്ധന ബോട്ടില്‍ നിന്നാണ് യമഹ 9.9 എച്ച്പി എന്‍ജിന്‍ മോഷണം പോയത്. ബേപ്പൂര്‍ ഇൻസ്‌പെക്‌ടർ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം, തീരദേശത്ത് തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മോഷണത്തിന് മറ്റൊരാള്‍ കൂടി സഹായത്തിന് ഉണ്ടായിരുന്നെന്ന് പ്രതിയിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. കടൽ മാർഗം ബോട്ടിലെത്തിയാണ് പ്രതികൾ മോഷണം നടത്തിയത്. കൂട്ടുപ്രതിക്കായുള്ള അന്വേഷണം ബേപ്പൂര്‍ പോലീസ് ഊര്‍ജിതമാക്കി.