ആലുവ: ചെങ്ങമനാട് പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ വളർത്തുനായയെ കൊന്നതായി പരാതി. ചെങ്ങമനാട് വേണാട്ട് പറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിൽ വളർത്തുന്ന പഗ് ഇനത്തിൽ പെട്ട ‘പിക്‌സി’ എന്നു പേരുള്ള നായയെയാണ് മരത്തടികൊണ്ടു തലയ്‌ക്കടിച്ചു കൊന്നത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഒരു പോലീസ് കേസിലെ പ്രതിയും മേരിയുടെ മകനുമായ ജസ്‌റ്റിൻ എന്നയാളെ പിടികൂടുന്നതിനായാണ് ഇൻസ്‌പെക്‌ടർ വീട്ടിലെത്തുന്നത്.
പിൻവാതിലിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന നായയെ ഇൻസ്‌പെക്‌ടർ മരത്തടികൊണ്ട് അടിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മേരി എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. പോലീസ് ഇൻസ്‌പെക്‌ടർ നായയെ തലയ്‌ക്ക് അടിച്ചു കൊന്നെന്നാണ് പരാതിയിൽ പറയുന്നത്. നായയുടെ പോസ്‌റ്റുമോർട്ടം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിലവിൽ നായയെ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: മിസ് കേരള ജേതാക്കളുടെ അപകട കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടം; പോലീസ്