കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂർ കോട്ടയിൽ ആനകളെ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കോടതി രൂക്ഷ പ്രതികരണം നടത്തി. ആർക്കാണ് പുന്നത്തൂർ ആനക്കോട്ടയുടെ ചുമതലയെന്ന് ആരാഞ്ഞ കോടതി, ആനകളെ മർദ്ദിച്ച സംഭവത്തിൽ ആർക്കൊക്കെ എന്തൊക്കെ നടപടി എടുത്തെന്നും ചോദിച്ചു.
മാനേജിങ് കമ്മിറ്റിക്ക് ഇതിൽ ഉത്തരവാദിത്തം വേണ്ടതല്ലേയെന്നും, ഗുരുവായൂർ ദേവസ്വത്തിന് എന്താണ് ആനക്കോട്ടയിൽ നടക്കുന്നത് എന്നതിനെ കുറിച്ച് അറിവ് ഉണ്ടോയെന്നും കോടതി ചോദിച്ചു. ആനകളുടെ സംരക്ഷണം സംബന്ധിച്ച് എല്ലാവിധ ഉത്തരവുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.
ആനകളോട് ക്രൂരമായി പെരുമാറുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകണം. ഇരുമ്പുതോട്ടി ഉപയോഗിക്കുന്ന പാപ്പാൻമാർക്കെതിരെ കർശന നടപടി വേണം. ആനക്കോട്ടയിൽ സിസിടിവി സ്‌ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു. പുന്നത്തൂർ കോട്ടയിലെ ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ കെഎസ് മായാദേവി, ആനകൾക്ക് മർദ്ദനമേറ്റ സംഭവവും അതിൻമേൽ എന്തൊക്കെ നടപടി സ്വീകരിച്ചു എന്നിവയടക്കം ഉൾപ്പെടുത്തി ചൊവ്വാഴ്‌ചക്കകം സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
കൂടാതെ, സോഷ്യൽ ഫോറസ്‌ട്രി വിഭാഗത്തിലെ റേഞ്ച് ഫോറസ്‌റ്റ് ഓഫീസറെ കേസിൽ കക്ഷി ചേർത്ത കോടതി ഇവരോടും ചൊവ്വാഴ്‌ചക്കകം സംഭവത്തെ കുറിച്ച് റിപ്പോർട് നൽകാൻ ആവശ്യപ്പെട്ടു. ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ ഫ്‌ളയിങ് സ്‌ക്വാഡിനെയും കേസിൽ കക്ഷിചേർത്ത ഹൈക്കോടതി ഇന്ന് തന്നെ പുന്നത്തൂർ ആനക്കോട്ടയിലെത്തി പരിശോധന നടത്താനും നിർദ്ദേശിച്ചു. ചൊവ്വാഴ്‌ചക്കകം ഈ റിപ്പോർട്ടും കോടതിക്ക് നൽകണം. ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ പരിപാലനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഏഷ്യൻ എലിഫന്റ് സൊസൈറ്റി സ്‌ഥാപക സംഗീത അയ്യർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇന്നലെയാണ് പുന്നത്തൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. രണ്ടു ആനകളെ പാപ്പാൻമാർ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനകൾക്കാണ് മർദ്ദനമേറ്റത്. കൃഷ്‌ണ, കേശവൻകുട്ടി എന്നീ ആനകളെയാണ് മർദ്ദിച്ചത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത നടയ്‌ക്കിരുത്തിയ ആനയാണ് കൃഷ്‌ണ. ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ അന്വേഷണം ആരംഭിച്ചു. ഈ പാപ്പാൻമാരെ സസ്‌പെൻഡ് ചെയ്‌തു. ഇവർക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. കർശന നടപടി എടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രനും ഉറപ്പ് നൽകിയിട്ടുണ്ട്.
Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും