ലഖ്‌നൗ: ഉത്തർപ്രദേശിൽ 200ൽ അധികം ട്രാക്‌ടർ ഉടമകൾക്ക് പോലീസ് നോട്ടീസ്. സിക്കന്ദർപുർ സ്‌റ്റേഷൻ പരിധിയിലുള്ള 200ഓളം ട്രാക്‌ടർ ഉടമകൾക്ക് നോട്ടീസ് നൽകിയതായി യുപി പോലീസ് വകുപ്പ് വ്യക്‌തമാക്കി. അനധികൃത ഖനനം ഉൾപ്പടെയുള്ള കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ച ട്രാക്‌ടറുകൾക്കാണ് നോട്ടീസ് നൽകിയതെന്ന് സ്‌റ്റേഷൻ ചുമതലയുള്ള പോലീസ് ഉദ്യോഗസ്‌ഥൻ ബാൽ മുകുന്ദ് മിശ്ര അറിയിച്ചു.
പ്രായപൂർത്തിയാകാത്തവർ ട്രാക്‌ടറുകൾ ഓടിച്ചതിനെ തുടർന്ന് നിരവധി റോഡപകടങ്ങൾ ഉണ്ടായതായും മിശ്ര പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരങ്ങളുമായി നോട്ടീസിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കർഷകരെ ഭീഷണിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് സമാജ്‍വാദി പാർട്ടി മുതിർന്ന നേതാവ് രാം ഗോവിന്ദ് ചൗധരി ആരോപിച്ചു. ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുക്കാൻ കർഷകർ ട്രാക്‌ടറുകളിൽ പോകുന്നത് തടയാനാണ് പോലീസ് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷനേതാവ് കൂടിയായ ഇദ്ദേഹം ആരോപിച്ചു.
Read also: വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള നയത്തിന് അടിവരയിട്ട് കേന്ദ്ര ബജറ്റ്