ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള നയത്തിന് (വെഹിക്കിൾ സ്‌ക്രാപ്പിംഗ് പോളിസി) അടിവരയിട്ട് കേന്ദ്ര ബജറ്റ്. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്നസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനക്ക് വിധേയമാക്കും.
ഈ പരിശോധന ഫലത്തിന്റെ അടിസ്‌ഥാനത്തിലാകും പഴയ വാഹനങ്ങൾ പൊളിക്കുക. സ്‌ക്രാപ്പിംഗ് പോളിസി സംബന്ധിച്ച നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട മന്ത്രാലത്തിന് നൽകിയിട്ടുണ്ടെന്നും ധനമന്ത്രി നിർമല സീതാരാൻ ബജറ്റ് അവതരണത്തിൽ അറിയിച്ചു.
സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും ആയുസ് നിശ്‌ചയിച്ച് പൊളിക്കാൻ നിർദേശിക്കുന്നതാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള വെഹിക്കിൾ സ്‌ക്രാപ്പിംഗ് പോളിസി.
പഴക്കം ചെന്നതും പ്രവർത്തന യോഗ്യമല്ലാത്തതുമായി വാഹനങ്ങൾ പൊളിക്കുന്നതിനും, ഇതിന് പകരമായി കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കുന്നതും പ്രകൃതി സൗഹാർദ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുകയുമാണ് സ്‌ക്രാപ്പിംഗ് പോളിസിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പഴയ വാഹനങ്ങൾ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: സിറ്റി ഗ്യാസ് പദ്ധതിയിൽ 100 ജില്ലകൾ കൂടി; സൗജന്യ എൽപിജി വർധിപ്പിച്ചു