തിരുവനന്തപുരം: ജോലി സമയത്ത് പോലീസ് ഉദ്യോഗസ്‌ഥർ നിബന്ധമായും യൂണിഫോം ധരിക്കണമെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. ഇക്കാര്യം സംസ്‌ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും, 4 മാസത്തിനകം വിഷയത്തിൻമേൽ സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
വാഹന പരിശോധനക്കിടെ പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് തൃശൂർ സ്വദേശിക്കെതിരെ കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കിയാണ് കോടതി ഉത്തരവ് പുറത്തിറക്കിയത്. 2014ലാണ് ഗുരുവായൂർ പോലീസ് തൃശൂർ സ്വദേശിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. എന്നാൽ യൂണിഫോം ഇല്ലാഞ്ഞതിനാൽ പോലീസ് ആണെന്ന് മനസിലായില്ലെന്നും, അതിനാൽ കേസ് റദ്ദാക്കണമെന്നുമാണ് ഇയാൾ കോടതിയിൽ ആവശ്യപ്പെട്ടത്.
വാഹന പരിശോധന നടക്കുന്നതിനിടയിലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. യൂണിഫോം ധരിക്കാതെ എത്തിയ പോലീസ് ഉദ്യോഗസ്‌ഥനാണ് വാഹന പരിശോധന നടത്തിയത്. തുടർന്ന് പോലീസ് ഉദ്യോഗസ്‌ഥൻ ആണെന്നറിയാതെ കാർ യാത്രക്കാരൻ വാക്ക് തർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെയാണ് കൃത്യ നിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് പോലീസ് കേസെടുത്തത്.
Read also: പ്രതിഷേധങ്ങൾക്ക് ഫലം; കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് സമയം ഉയർത്തി