വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫിസ് ആക്രമണത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസിന്റെ റിപ്പോര്‍ട്. ഓഫിസിലുണ്ടായിരുന്ന മഹാത്‌മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തതില്‍ എസ്എഫ്ഐക്ക് പങ്കില്ലെന്നാണ് കണ്ടെത്തല്‍. സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളും മാദ്ധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടില്‍ തെളിവായി ചേര്‍ത്തിട്ടുണ്ട്.
ഡിജിപി, അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈം ബ്രാഞ്ച് എസ്‌പി, ക്രൈം ബ്രാഞ്ച് മേധാവി എന്നിവര്‍ക്ക് വയനാട് ജില്ലാ പോലീസ് മേധാവിയാണ് റിപ്പോര്‍ട് സമര്‍പ്പിച്ചത്. ജൂണ്‍ 24ന് ഉച്ചയ്‌ക്ക് ശേഷം മൂന്നരയോടെയാണ് അക്രമം നടന്നത്. രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴവെച്ച ശേഷവും ചുമരില്‍ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോയ ശേഷം 4 മണിക്ക് പോലീസ് ഫോട്ടോഗ്രഫര്‍ എടുത്ത ചിത്രങ്ങളില്‍ മഹാത്‌മാ ഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകള്‍ മേശപ്പുറത്തും ഇരിക്കുന്നതും വ്യക്‌തമാണ്. തുടര്‍ന്ന് ഫോട്ടോഗ്രഫര്‍ താഴേക്ക് ഇറങ്ങുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മുകളിലേക്കു കയറിപ്പോയി. പിന്നീട് നാലരയ്‌ക്ക് എടുത്ത ചിത്രങ്ങളില്‍ ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നതായും കാണാം.
ഈ സമയം യുഡിഎഫ് പ്രവര്‍ത്തകര്‍ സമീപത്ത് ഉണ്ടായിരുന്നു. തുടക്കം മുതലേ ഗാന്ധി ചിത്രം നശിപ്പിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു എസ്എഫ്‌ഐ. ഇത് തെളിയിക്കുന്ന തരത്തില്‍ ഓഫിസിലെ ചിത്രങ്ങള്‍ നവമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച് വലിയ പ്രചാരണവും നടത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പോലീസിന്റെ റിപ്പോര്‍ട്. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ തന്നെയാണ് ചിത്രം തകര്‍ത്തതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
Read Also: പൊള്ളാച്ചിയിൽ നിന്നും തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ കണ്ടെത്തി; 2 പേർ അറസ്‌റ്റിൽ