കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. പിതാവ് സതീശന് മാനസിക അസ്വാസ്‌ഥ്യമാണെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വെളിപ്പെടുത്തിയത്. കണ്ണൂർ റൂറൽ എസ്‌പിയാണ് സംഭവത്തിൽ വിശദീകരണം നൽകിയത്. ഇന്നലെയാണ് എരുവശ്ശേരി മുയിപ്രയിലെ സതീശൻ (31) ഭാര്യയെയും കുഞ്ഞിനേയും വെട്ടിയതിന് ശേഷം ആത്‍മഹത്യ ചെയ്‌തത്.
ഒമ്പത് മാസം പ്രായമുള്ള ധ്യാൻ ദേവ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സതീശന്റെ ഭാര്യ അഞ്‌ജു ആശുപത്രിയിൽ ചികിൽസയിലാണ്. വീട് പുറത്ത് നിന്ന് പൂട്ടി അമ്മയെ ഒരു മുറിയിലിട്ട് പൂട്ടിയാണ് സതീശൻ ഭാര്യയെയും കുഞ്ഞിനേയും ആക്രമിച്ചത്. ഇയാൾ വാക്കത്തി കൊണ്ട് നിരവധി തവണ അഞ്‌ജുവിനെയും കുഞ്ഞിനേയും വെട്ടുകയായിരുന്നു. പിന്നീട് അതേ കത്തികൊണ്ടാണ് സ്വയം കഴുത്തറുത്ത് സതീശൻ ജീവനൊടുക്കിയത്.
അഞ്‌ജുവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അഞ്‌ജുവിനെയും കുഞ്ഞിനേയും ആശുപത്രിയിൽ കൊണ്ടുപോയത്. തലയ്‌ക്ക് പിന്നിലാണ് കുഞ്ഞിന് വെട്ടേറ്റത്. കുഞ്ഞ് തൽക്ഷണം മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്‌ജു അപകടനില തരണം ചെയ്‌തിട്ടുണ്ട്. വിദേശത്ത് ഹോട്ടൽ നടത്തിയിരുന്ന സതീശൻ അഞ്ച് വർഷം മുമ്പാണ് വിവാഹം കഴിച്ചത്. മൂന്ന് വർഷമായി ഇയാൾ നാട്ടിൽ പല ജോലികളും ചെയ്‌ത് വരികയായിരുന്നു. അതേസമയം, സതീശന്റെയും കുഞ്ഞിന്റേയും സംസ്‌ക്കാരം ഇന്ന് എരുവശ്ശേരിയിൽ നടക്കും.
Read Also: ‘ഹലാൽ ഇടപാടുകൾ’; മതവിശ്വാസം ദുരുപയോഗിച്ച് ക്യൂനെറ്റ് ഓൺലൈൻ തട്ടിപ്പ്