കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന ഹാരിസ് മരിച്ച സംഭവത്തില്‍ പോലീസ് എന്ന് ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കും. ഹാരിസിന്റെ മരണത്തിന് കാരണം ജീവനക്കാരുടെ അനാസ്‌ഥ ആണെന്നാണ് നഴ്‌സിംഗ് ഓഫീസറുടെ ശബ്‌ദ സന്ദേശത്തില്‍ വ്യക്‌തമാക്കിയിരുന്നത്. ഇതിനെ അടിസ്‌ഥാനമാക്കി ഹാരിസിന്റെയും ബന്ധുക്കളുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴിയെടുക്കും. നഴ്‌സിംഗ് ഓഫീസറുടെ മൊഴി സത്യമാണെന്ന് വ്യക്‌തമാക്കി കൊണ്ട് കഴിഞ്ഞ ദിവസം കളമശ്ശേരി ആശുപത്രിയിലെ ഡോക്‌ടർ രംഗത്ത് വന്നിരുന്നു. ഡോക്‌ടറുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും.
സംഭവത്തില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേണത്തിന് ഉത്തരവിട്ടിരുന്നു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടർ ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹം ഇതുവരെയും ഹാരിസിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടില്ല. കൂടാതെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രിന്‍സിപ്പളും ആരോപണം നിഷേധിച്ചിരുന്നു. കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന ഹാരിസ് ന്യുമോണിയയെ തുടര്‍ന്നുള്ള ഹൃദയ സ്‌തംഭനത്തിലാണ് മരിച്ചതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്‌തമാക്കുന്നത്.
ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആരോപണത്തില്‍ ജീവനക്കാര്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്‌ടർമാരുടെ സംഘടന രംഗത്ത് എത്തിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ മെഡിക്കല്‍ കോളേജിനെ തകര്‍ക്കുക എന്ന ലക്ഷ്യമാണെന്ന് സംഘടന ആരോപിച്ചു.
Read also : പൂരനും ഗെയ്‌ലും കൊടുങ്കാറ്റായി; കരീബിയൻ കരുത്തിൽ പഞ്ചാബ്